നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ പ്രത്യേക ഡ്യൂട്ടിക്ക് പോയ കേരളത്തിലെ പൊലീസുകാർ അവിടത്തെ ഗ്രാമങ്ങളുടെ ‘വികസനം’ അനുഭവിച്ചറിഞ്ഞു. ഇനിയൊരിക്കലും യുപിയിലേക്ക് ഡ്യൂട്ടി കിട്ടരുതേ എന്ന പ്രാർഥന മാത്രമാണിപ്പോൾ. തെരഞ്ഞെടുപ്പുകാലത്ത് വാഹനങ്ങൾ കണ്ടെത്തി ‘ഇലക്‌ഷൻ അർജന്റ്’ ബോർഡുംവച്ച് തലങ്ങും വിലങ്ങും ഉദ്യോഗസ്ഥർ പായുന്നത് ഇവിടെ പതിവാണ്. എന്നാൽ യുപിയിൽ പിടിച്ചെടുക്കാൻ വാഹനമില്ല. സർക്കാർ ബസുകളെല്ലാം തുരുമ്പെടുത്ത് നശിച്ചു. ആകെയുള്ളത് പോത്തുവണ്ടിയും കുതിരവണ്ടിയും പിന്നെ ആളുകൾ വലിക്കുന്ന റിക്ഷയും. അതൊക്കെ പിടിച്ചെടുത്താണ് പൊലീസുകാർക്ക് സഞ്ചരിക്കാൻ നൽകിയത്. കേരളത്തിലെ ഹൈടെക് സ്‌കൂളുകൾ കണ്ട സേനാംഗങ്ങൾ അവർക്ക് താമസിക്കാൻ യുപി സർക്കാർ നൽകിയ സ്‌കൂളുകൾ കണ്ട് ഞെട്ടി. ഫാനില്ല, പ്രാഥമിക കൃത്യത്തിന് വെള്ളംപോലുമില്ല. റോഡുകളുടെ അവസ്ഥയും പരമ ദയനീയം. കുതിരവണ്ടിയിൽ സഞ്ചരിച്ച് ഇറങ്ങുമ്പോൾ മുട്ടിന് ചെളിയാണ്.
മലയാളിക്ക് ചിന്തിക്കാൻ കഴിയാത്തത്ര ദയനീയമാണ് യുപിയിലെ ഗ്രാമങ്ങളെന്ന് നമ്മുടെ പൊലീസുകാർ നേരിട്ടറിഞ്ഞു. നാനൂറിലേറെ പൊലീസുകാരാണ് വിവിധ ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പുറത്തുനിന്നെത്തുന്ന സേനയ്ക്ക് സൗകര്യമൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രാധാന്യം നൽകാറുണ്ട്. യുപി അനുഭവം മറക്കാനാകില്ലെന്ന് സേനാംഗങ്ങൾ പറയുന്നു.