കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച ഹോട്ട്സ്പോട്ട് വില്ലേജുകളുടെ പട്ടികയില്‍നിന്ന് കാസർഗോഡ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മലയോര വില്ലേജുകളെ ഒഴിവാക്കിയതില്‍ പ്രതിഷേധം.
കാട്ടുപന്നികളുടെ ആക്രമണം ഏറ്റവും കൂടുതലുള്ള വില്ലേജുകളെയാണ് ഹോട്ട്സ്പോട്ടുകളായി കാണിച്ചിരിക്കുന്നത്. വെള്ളരിക്കുണ്ട് താലൂക്കില്‍ വെസ്റ്റ് എളേരി, ഭീമനടി, കള്ളാര്‍, പാലാവയല്, പനത്തടി, മാലോം വില്ലേജുകളെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണം പോലും സംഭവിച്ച ബളാല്‍ ഉള്‍പ്പെടെയുള്ള വില്ലേജുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത് തീര്‍ത്തും ദുരൂഹമാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കാട്ടുപന്നിശല്യം ഏറ്റവും കൂടുതലുള്ള വില്ലേജുകളിലൊന്നായ ഈസ്റ്റ് എളേരിയും പട്ടികയിലില്ല.
അതേസമയം നഗരമേഖലയെന്ന് പറയാവുന്ന ചെറുവത്തൂരും പുതുക്കൈയും പെരിയയും പോലുള്ള വില്ലേജുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും സംശയാസ്പദമാണ്.
ജില്ലയില്‍ കാട്ടുപന്നി ശല്യമുള്ള മുഴുവന്‍ വില്ലേജുകളും ഉള്‍പ്പെടുത്തി പുതുക്കിയ പട്ടിക അടിയന്തരമായി കേന്ദ്രത്തിലേക്ക് സമര്‍പ്പിക്കണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന ഒളിച്ചുകളിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വില്ലേജുകളുടെ പട്ടികയെന്നും കിഫ നേതാക്കള്‍ ആരോപിച്ചു.