ഫ്രാൻസിൽ കഴിഞ്ഞവർഷം എണ്ണൂറിലധികം ക്രൈസ്തവവിരുദ്ധ സംഭവങ്ങൾ അരങ്ങേറി. മതവിരുദ്ധ സംഭവങ്ങൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്റ് സമിതിയുടെ റിപ്പോർട്ടിലുള്ള താത്കാലിക കണക്കാണിത്.
1695 മതവിരുദ്ധ സംഭവങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായത്. 857 എണ്ണം ക്രൈസ്തവമതത്തെ ലക്ഷ്യമിട്ടായിരുന്നു. യഹൂദമതത്തിനെതിരേ 589ഉം ഇസ്ലാമിനെതിരേ 213ഉം സംഭവങ്ങളുണ്ടായി.
പ്രധാനമന്ത്രി ഷോൺ കാസ്റ്റെക്സിന്റെ നിർദേശപ്രകാരം പാർലമെന്റ് അംഗങ്ങളായ ഇസബെൽ ഫ്ലോറൻസും ലുഡോവിക് മെൻഡസുമാണ് മതവിരുദ്ധതയെക്കുറിച്ച് അന്വേഷിക്കുന്നത്. അന്തിമറിപ്പോർട്ട് മാർച്ചിൽ സമർപ്പിക്കും.
2019ലെ സർവേ പ്രകാരം ഫ്രഞ്ച് ജനതയുടെ 48 ശതമാനം കത്തോലിക്കരാണ്. നാലു ശതമാനം മുസ്ലിംകളും ഒരു ശതമാനം യഹൂദരും ഉണ്ട്. 34 ശതമാനം പേർ മതമില്ലാത്തവരെന്നാണു സർവേ റിപ്പോർട്ട്.