ഇരിട്ടി: 20 കോടിരൂപ ചിലവിൽ ഇരിട്ടിയിൽ നിർമ്മിക്കുന്ന മിനി സിവിൽസ്റ്റേഷന്റെ നിർമ്മാണ പ്രവർത്തി തറക്കല്ലിടൽ ചടങ്ങിൽ മാത്രമൊതുങ്ങി. ഒരു വർഷം മുൻപ് കഴിഞ്ഞ ഇലക്ഷന് തൊട്ട് മുൻപായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്‌ഘാടനം നടത്തിയത്. എന്നാൽ ഇലക്ഷൻ കഴിഞ്ഞ് പിണറായി വിജയൻറെ തന്നെ നേതൃത്വത്തിൽ ഇടതുപക്ഷ ഗവർമ്മെണ്ട് വീണ്ടും അധികാരത്തിലെത്തിയെങ്കിലും തുടർ പ്രവർത്തികളൊന്നും ഒരു വർഷത്തിനുള്ളിൽ ഉണ്ടായില്ല.
ഇരിട്ടി – പേരാവൂർ റോഡിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ റവന്യൂ വകുപ്പിൻ്റെ അധീനയിലുള്ള സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ സമുച്ഛയം പണിയാനായി തറക്കല്ലിടൽ കർമ്മം നടത്തിയത്. ഇലക്ഷന് തൊട്ടു മുൻപ് ഓൺലൈനായി നടന്ന ചടങ്ങിൽ അന്നത്തെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ആണ് അധ്യക്ഷത വഹിച്ചത്. സിവിൽ സ്റ്റേഷന്റെ ശിലാഫലകം അനാച്ഛാദനം സ്ഥലം സണ്ണി ജോസഫ് എം എൽ എയും നിർവ്വഹിച്ചു. മലയോരത്തെ എല്ലാ ജനപ്രതിനിധികളും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും ഈ ഉദ്‌ഘാടന മഹാമഹത്തിൽ പങ്കെടുത്തു. ഇതിനായി നീക്കിവെച്ച സ്ഥലം മുഴുവൻ ഇന്ന് കാടുകയറിയ അവസ്ഥയിലാണ്.
ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ ആരംഭിച്ചാൽ ഇപ്പോൾ ടൗണിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരിട്ടി താലൂക്ക് ഓഫീസ്, താലൂക്കുമായി ബന്ധപ്പെട്ട മുഴുവൻ ഓഫീസുകളും, ജോയിന്റ് ആർ ടി ഒ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, സബ് ട്രഷറി, ലേബർ ഓഫീസ്, തുടങ്ങിയ സർക്കാർ ഓഫീസുകൾ എല്ലാം ഒരു കുടക്കീഴിലേക്ക് മാറ്റി പ്രവർത്തനം നടത്താനാകും. ഇന്ന് ഇരിട്ടിയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ് ഇത്തരം ഓഫീസുകളെല്ലാം. മിനി സിവിൽ സ്റ്റേഷൻ പ്രാവർത്തിക മാവുകയാണെങ്കിൽ ഇത്തരം ഓഫീസുകളുമായി ബന്ധപ്പെടുന്ന ജനങ്ങൾക്ക് മുഴുവൻ ഉപകാര പ്പെടുന്നതോടൊപ്പം വാടകയിനത്തിൽ ഇന്ന് സർക്കാർ നൽകിവരുന്ന വൻ തുക ലാഭിക്കാനുമാകും. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടന്ന ഉദ്ഘാടനങ്ങൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടും പ്രഹസനവുമായിരുന്നെന്നാണ് ഇതിനെക്കുറിച്ച് മേഖലയിലെ ജനങ്ങളും പ്രതികരിക്കുന്നത്.