കണ്ണൂർ: ശക്തമായ പ്രതിഷേധത്തിനിടയിലും സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആദ്യഘട്ട സാമൂഹികാഘാത പഠനം ജില്ലയിൽ അന്തിമഘട്ടത്തിൽ. ജില്ലയുടെ മിക്ക ഭാഗങ്ങളിലും പദ്ധതിക്കെതിരെ സർവേക്കല്ല് പിഴുതെറിയൽ സമരമടക്കം ശക്തി പ്രാപിക്കുന്നതിനിടെയാണ് പഠനം പുരോഗമിക്കുന്നത്.
പയ്യന്നൂർ മുതൽ ചിറക്കൽ വരെയുള്ള 11 വില്ലേജുകളിലെ സാമൂഹികാഘാത പഠനം പൂർത്തിയായി. ഇനി മാടായി വില്ലേജിൽ മാത്രമാണ് സർവേ നടത്താനുള്ളത്. അതുകൂടി പൂർത്തിയായാൽ അടുത്തയാഴ്ചതന്നെ കാസർകോട് ജില്ലയിൽ സർവേ തുടങ്ങാനാണ് നീക്കം. കാസർകോട്, കണ്ണൂർ, കൊല്ലം, തൃശൂർ ജില്ലകളിൽ കോട്ടയം ആസ്ഥാനമായ കേരള വളന്ററി ഹെൽത്ത് സർവിസിനെയാണ് സാമൂഹികാഘാത പഠനത്തിന് ചുമതലപ്പെടുത്തിയത്. ജനപ്രതിനിധികളടക്കമുള്ള സംഘം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചും വിവരങ്ങൾ ചോദിച്ചറിഞ്ഞുമാണ് പഠനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.കണ്ണൂർ ജില്ലയിൽ 22 വില്ലേജുകളിലൂടെയാണ് സിൽവർലൈൻ കടന്നുപോകുന്നത്. പയ്യന്നൂർ മുതൽ ചിറക്കൽ വരെയുള്ള 11 വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ സാമൂഹികാഘാത പഠനം. പള്ളിക്കുന്ന് മുതൽ ന്യൂ മാഹി വരെയാണ് രണ്ടാംഘട്ടം. പരിശീലനം ലഭിച്ച 25 വളന്റിയർമാരാണ് സംഘത്തിൽ. നൂറു ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കും. പഞ്ചായത്ത് പ്രസിഡന്റുമാരും മെംബർമാരുമടക്കമുള്ള ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തിയാണ് സംഘം ഭൂവുടമകളെ കാണുന്നത്. അവരിൽനിന്ന് ഭൂമിയും വീട് അടക്കമുള്ള കെട്ടിടങ്ങളും ജീവിതസാഹചര്യങ്ങളും സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിയുന്നത്. പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് പഠനം.
ഭൂവുടമകളെ മുഴുവനായും കണ്ടശേഷം വില്ലേജുകളിൽ പബ്ലിക്ക് ഹിയറിങ്ങും നടക്കും. ഇവിടെയും ജനങ്ങൾക്ക് അഭിപ്രായങ്ങൾ പറയാം. ഇതൊക്കെ ക്രോഡീകരിച്ചായിരിക്കും സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുന്നത്.