കുംഭച്ചൂട് തുടങ്ങും മുൻപേ വിയർത്ത് കേരളം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പകൽ താപനില കുതിച്ചുയരുന്നതാണു കടുത്ത ചൂടിനു കാരണം.
സംസ്ഥാനത്തെ കാത്തിരിക്കുന്നതു കടുത്ത വരൾച്ചയാണെന്നു സൂചന നല്കി ഈ മാസം തുടക്കത്തിൽത്തന്നെ പകൽ താപനില കുതിക്കുകയാണ്. മിക്ക ജില്ലകളിലും പകൽ താപനില 33 ഡിഗ്രി സെൽഷസിനും മുകളിലെത്തി. ഇന്നലെ ഏറ്റവും കൂടിയ പകൽ താപനില രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്-36.2 ഡിഗ്രി സെൽഷസ്. കോഴിക്കോട് കൂടിയ പകൽ താപനില 35.1 ഡിഗ്രി സെൽഷസും രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ പട്ടാന്പിയിൽ 36.8 ഡിഗ്രി സെൽഷസും കൊല്ലം കൊട്ടാരക്കരയിൽ 36.3 ഡിഗ്രി സെൽഷസും തൃശൂരിലെ വെള്ളാനിക്കരയിൽ 36.2 ഡിഗ്രി സെൽഷസും പകൽ താപനില രേഖപ്പെടുത്തി.
ഫെബ്രുവരി മൂന്നിനു വെള്ളാനിക്കരയിൽ രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷസാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പകൽ താപനില.
സംസ്ഥാനത്തിന്റെ പല ഭാഗത്തും ഈ മാസം ആദ്യം മുതൽ പകൽസമയങ്ങളിൽ പൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വേനൽ എത്തും മുൻപേ പകൽ താപനില ക്രമാതീതമായി ഉയരുന്നതു സംസ്ഥാനത്ത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴത്തെ താപനില തുടർന്നാൽ കടുത്ത വരൾച്ചയാകും മുന്നോട്ടെന്നാണു കാലാവസ്ഥാ വിദഗ്ധർ നൽകുന്ന സൂചന.
പല പ്രദേശങ്ങളും ഇതിനോടകം വരൾച്ചയുടെ പിടിയിലായിട്ടുണ്ട്. സ്വാഭാവിക ജലസ്രോതസുകളിൽ പലതും വറ്റിവരണ്ടു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കിണറുകളിലെ അടക്കം ജലനിരപ്പ് വലിയ തോതിൽ താഴ്ന്നതോടെ ശുദ്ധജലക്ഷാമവും രൂക്ഷമായിത്തുടങ്ങി.
വേനൽ കടുക്കുന്നതിനൊപ്പം മഴയിലുണ്ടായ കുറവാണു സംസ്ഥാനത്തെ പൊള്ളിക്കുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. പുതുവർഷത്തിൽ സംസ്ഥാനത്ത് എവിടെയും ഇതുവരെ കാര്യമായ അളവിൽ മഴ ലഭിച്ചിട്ടില്ല. ജനുവരി ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 72 ശതമാനം മഴക്കുറവാണു രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ 11.9 മില്ലീമീറ്റർ മഴയാണു സംസ്ഥാനത്തു പെയ്യേണ്ടത്. എന്നാൽ പെയ്തത് 3.3 മില്ലീമീറ്റർ മാത്രമാണ്.
മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണു മഴക്കുറവ് ഏറ്റവും രൂക്ഷമായി തുടരുന്നത്. 100 ശതമാനം മഴക്കുറവാണു ജില്ലകളിൽ രേഖപ്പെടുത്തിയത്. വയനാട്ടിൽ 99 ശതമാനവും തൃശൂരിൽ 98 ശതമാനവും പാലക്കാട് 94 ശതമാനവുമാണു മഴക്കുറവ്.