ന്യൂഡൽഹി∙ കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകള്‍ എന്തു ധരിക്കണമെന്നത് അവരുടെ മാത്രം ഇഷ്ടമാണെന്നും അതിന് ഭരണ ഘടന സംരക്ഷണം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. ‘ഹിജാബ്, ജീൻസ്, ഗൂൻഗട്ട്, ബിക്കിനി എന്നിവയിൽ ഏതു ധരിക്കണമെന്ന് തീരുമാനിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. അതിനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തണമെന്നും അവർ ട്വിറ്ററിൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയും ഹിജാബ് വിവാദത്തിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തിയിരുന്നു. ഹിജാബ് വിവാദം ഇന്ത്യയുടെ പെൺകുട്ടികളുടെ ഭാവി തകിടം മറിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഹിജാബ് വിവാദത്തിലെ പ്രതിഷേധങ്ങൾ അക്രമത്തിലെത്തിയതോടെ കർണാടകയിൽ സ്കൂളുകൾക്കും കോളജുകൾക്കും ഇന്നു മുതൽ 3 ദിവസം അവധി പ്രഖ്യാപിച്ചു. ഐക്യവും സമാധാനവും നിലനിർത്താനാണു നടപടിയെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വീറ്റ് ചെയ്തു. ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നത് സംബന്ധിച്ച് മുസ്‌ലിം വിദ്യാർഥിനികൾ തെരുവിൽ പ്രതിഷേധിക്കേണ്ടിവരുന്നത് നല്ല സൂചനയല്ലെന്ന് കർണാടക ഹൈക്കോടതി വിലയിരുത്തി. ഈ സംഭവങ്ങൾ ലോകം മുഴുവൻ ഉറ്റുനോക്കുന്നതു രാജ്യത്തിനു ഗുണകരമല്ല. സമാധാന അന്തരീക്ഷം തകർക്കരുതെന്നും ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് പറഞ്ഞു.