അന്തരിച്ച ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി കർണാടകയിൽ രണ്ടു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് എല്ലാ പൊതു,വിനോദ പരിപാടികളും നിരോധിച്ചുവെന്നും ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്നും മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മുംബെയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ലതാ മങ്കേഷ്ക്കറുടെ അന്ത്യം. കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ജനുവരി എട്ടിനാണു ലതാ മങ്കേഷ്കറെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരിയ രോഗലക്ഷണങ്ങളാണ് അന്നുണ്ടായിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ജനുവരി 29നു ലതാ മങ്കേഷ്കറെ വെന്റിലേറ്ററിൽനിന്നു മാറ്റിയിരുന്നു. എന്നാൽ, ഐസിയുവിൽ ത്തന്നെ തുടരുകയായിരുന്നു. ശനിയാഴ്ചയോടെ വീണ്ടും നില വഷളായി. ഇതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.