ഇരിട്ടി: തലശേരി -വീരാജ് പേട്ട അന്തർ സംസ്ഥാന പാതയിൽ കേരള- കർണാടകാ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടുപുഴയിലെ പുതിയ പാലം ഇന്ന് ഗതാഗത്തിന് തുറന്നുകൊടുക്കും. ഇന്ന് രാവിലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലം ഗതാഗതത്തിനു തുറന്നു കൊടുക്കും. സണ്ണിജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. നേരത്തെ ജനുവരി ഒന്നിന് പാലം തുറക്കാനുള്ള നടപടികൾ എല്ലാം പൂർത്തിയാക്കിയ ശേഷം അവസാന മണിക്കൂറിൽ മാറ്റിവെക്കുകയായിരുന്നു.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കൂട്ടുപുഴയിൽ പുതിയ പാലം പൂർത്തിയാക്കിയത്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ (കെഎസ്ടിപി) പെടുത്തി 356 കോടിയുടെ തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ പാലം നിർമിച്ചത്.
2017 ഒക്ടോബറിൽ 90 മീറ്റർ നീളത്തിൽ അഞ്ചുതൂണുകളിലായി നിർമിക്കേണ്ട പാലത്തിന്റെ പ്രവർത്തി തുടങ്ങിയിരുന്നു. പാലത്തിന്റെ കൂട്ടപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂർത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയിൽ തൂണിന്റെ നിർമാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. പുഴയുടെ മറുകര തങ്ങളുടെ അധീനതയിലാണെന്നും മുൻകൂർ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞ് കർണാടക വനം വകുപ്പ് നിർമാണം തടഞ്ഞു.പുഴയുടെ മറുകര വരുന്ന മാക്കൂട്ടം പുഴക്കര പൂർണമായും തങ്ങളുടേതാണെന്ന് സ്ഥാപിക്കാൻ കൂടിയായിരുന്നു കർണാടകയുടെ ശ്രമം. പലതട്ടിൽ ചർച്ചകൾ നടത്തിയിട്ടും കർണാടക തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതേ തുടർന്ന മൂന്നു വർഷം ഒരു പണിയും നടന്നില്ല. ഒടുവിൽ കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിനു മുന്നിൽ തർക്കം അവതരിപ്പിക്കപ്പെട്ടു. മാരത്തോൺ ചർച്ചകർക്കും അസംഖ്യം രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രിൽ 23-നാണ് ദേശീയ വന്യജീവി ബോർഡിന്റെ അന്തിമാനുമതിയോടെയാണ് പാലം പണി പുനരാരംഭിക്കുന്നത്. കർണാടക വനം വകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായിട്ടായിരുന്നു നിർമാണം. എന്നാൽ പണി പുനരാംരഭിച്ചതിനു പിന്നാലെയുണ്ടായ കോവിഡ് വീണ്ടും പ്രതിസന്ധിക്കിടയാക്കി. ആറുമാസംകൊണ്ട് തീർക്കേണ്ടപണി നാലുതവണ നീട്ടി നൽകിയാണ് പൂർത്തീകരിച്ചത്.
പുതുവർഷ ദിനത്തിൽ നിശ്ചയിച്ച ഉദ്ഘാടനം അവസാന നിമിഷം റദ്ദാക്കിയതിനു പിന്നിലും കർണാടകയുടെ ഇടപെടലുകളായിരുന്നു. കർണാടക വനംവകുപ്പിന്റെയും കൂർഗ് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുമായിരുന്നു എതിർപ്പുമായി രംഗത്തെത്തിയത്. പാലം നിർമാണത്തിന് കർണാടക വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതിക്കായി വീരാജ്പേട്ട എംഎൽഎ കെ.ജി ബൊപ്പയ്യ ഉൾപ്പെടെയുള്ളവർ ഏറെ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ കേരള പൊതുമരാമത്ത് വകുപ്പും കെഎസ്ടിപിയും ഏകപക്ഷിയമായി ഉദ്ഘടാനം നടത്തുകയാണെന്നും ഇവർ ആരോപിച്ചു. ഇക്കാര്യത്തിലുള്ള അതൃപ്തി വീരാജ് പേട്ട എംഎൽഎയുടെ ഓഫീസ് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
വനം വകുപ്പും സമാനരീതിയിലുള്ള എതിർപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചതോടെയാണ് വീഴ്ച പറ്റിയ വിവരം കേരള സർക്കാരിന്റെയും ശ്രദ്ധയിൽപെട്ടത്. ഇതോടെ നിശ്ചയിച്ച ഉദ്ഘാടനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഉദ്ഘാടന പരിപാടിയിൽ കർണാടകയിലെ ജനപ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തയില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകളില്ലാതെ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുക മാത്രമാണ് ചെയ്യുക എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.