കേളകം: നൂറുകണക്കിന് ക്ഷീരകർഷകരുള്ള മലയോരത്തെ മൃഗാശുപത്രികളിൽ സ്ഥിരം ഡോക്ടർമാരുടെ സേവനമില്ലാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. കേളകം പഞ്ചായത്ത് മൃഗാശുപത്രിയിൽ ഒരുമാസത്തിലേറെയായി ഡോക്ടറില്ല. നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലംമാറി പോയതോടെ പുതിയ നിയമനം നടന്നിട്ടില്ല. ഇതോടെ വളർത്തുമൃഗങ്ങൾക്ക് ചികിത്സ നൽകാൻ കഴിയാതെ ജനം നെട്ടോട്ടമോടുകയാണ്. അത്യാവശ്യഘട്ടങ്ങളിൽ കൊളക്കാട്ടെ ഡോക്ടർക്ക് ചുമതലയുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി. കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്ന് പ്രവർത്തിക്കുന്ന വെറ്ററിനറി പോളിക്ലിനിക്കിൽ രണ്ട് ഡോക്ടർമാരുടെ സേവനം വേണ്ടിടത്ത് ഇപ്പോൾ ഒരുഡോക്ടർ പോലും ഇല്ലാത്ത അവസ്ഥയാണ്. കൊമ്മേരിയിൽ ചുമതലയുള്ള ഡോക്ടർക്കാണ് നിലവിൽ ചുങ്കക്കുന്ന് വെറ്ററിനറി പോളിക്ലിനിക്കിന്റെ ചുമതല നൽകിയിരിക്കുന്നത്. നിലവിലെ ഡോക്ടർ 31വരെ അവധിയിലാണ്. ഡോക്ടർമാരില്ലാത്തതിനാൽ മറ്റുസ്ഥലങ്ങളിലെ മൃഗാശുപത്രികളിലേക്ക് പോകേണ്ട അവസ്ഥയാണ്. കണിച്ചാർ, പേരാവൂർ, മാലൂർ എന്നിവിടങ്ങളിൽ മാത്രമാണ് സ്ഥിരം ഡോക്ടറുള്ളത്. കൊട്ടിയൂർ, കേളകം, കാക്കയങ്ങാട് എന്നിവിടങ്ങളിൽ അടിയന്തരമായി സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.