കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമെടുക്കും. വൈകുന്നേരം അഞ്ചിനാണ് യോഗം. മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കണമെന്ന് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. അതിവ്യാപനം തടയുന്നതിനായി കർശന നടപടികൾ വേണമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികൾ ഉണ്ടായേക്കും.
വ്യാപനം അതിരൂക്ഷമാണെങ്കിലും സന്പൂർണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. മൂന്നാം തരംഗത്തിന്റെ വരവ് അതീവ ഗുരുതരമായ സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളിൽ 40 ശതമാനത്തിലേറെയാണ് ടിപിആർ.
തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമാണ്. ടിപിആർ 50 ശതമാനത്തിലേറെ ആയിക്കഴിഞ്ഞു. അതിവ്യാപനം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. എന്നാൽ, സന്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ലെന്നും മന്ത്രി രാജൻ പറഞ്ഞു.
വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ നിന്ന് കുറച്ചേക്കും. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ തുടങ്ങിയവ അടയ്ക്കുന്നതും പരിഗണനയിലുണ്ട്. കെഎസ്ആർടിസിയിലും മറ്റ് ബസുകളിലും യാത്രക്കാരുടെ എണ്ണം സീറ്റിംഗ് കപ്പാസിറ്റിയിൽ മാത്രമായി പരിമിതപ്പെടുത്തും.