സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കണമെന്ന് ഉന്നത പഠനസമിതി. 76 പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിനെ നിലനിർത്തണമെന്നും നിർദേശിക്കുന്നു. കാർഷിക ബാങ്കിന്റെ ആധുനികവൽക്കരണം പഠിക്കാൻ നിയോഗിച്ച, കേപ്പ് ഡയറക്ടർ ഡോ. ആർ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് സഹകരണ മന്ത്രി വി എൻ വാസവന് കൈമാറി.
15 പ്രധാന ശുപാർശയാണ് റിപ്പോർട്ടിലുള്ളത്. ഇതര സഹകരണ ബാങ്കുകൾക്ക് അനുവദിച്ചിട്ടുള്ള വാണിജ്യ, സേവന പദ്ധതികൾ പ്രാഥമിക കാർഷിക ബാങ്കുകൾക്കും അനുവദിക്കണം. സോഫ്‌റ്റ്‌വെയർ പരിഷ്‌കരിക്കണം. ക്ലിപ്‌തകാല ഗഹാൻ (ഒഴിമുറി രജിസ്‌ട്രേഷൻ) സമ്പ്രദായത്തിനുപകരം തുടർ ഗഹാൻ സംവിധാനം വേണം. വായ്‌പാ തിരിച്ചടവിന് സഹകരണ നിയമ വ്യവസ്ഥകൾ ഉറപ്പാക്കുകയും മാസത്തവണ സമ്പ്രദായം പരിഗണിക്കുകയും വേണം. തിരിച്ചടവിവ് പ്രോത്സാഹന പദ്ധതികൾ നടപ്പാക്കണം.