24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സാമ്പത്തിക പ്രതിസന്ധിയിൽ പ്രതീക്ഷയുമായി ആറളം ഫാം
Kerala

സാമ്പത്തിക പ്രതിസന്ധിയിൽ പ്രതീക്ഷയുമായി ആറളം ഫാം

സാമ്പത്തിക പ്രതിസന്ധിയുടെ കയത്തിൽ മുങ്ങിത്താഴുന്ന ആറളം ഫാമിന് പ്രതീക്ഷയേകിക്കൊണ്ട് കശുമാവുകൾ പൂത്തു. കാലാവസ്ഥാ വ്യതിയാനവും തുടർന്ന് നിന്ന മഴയും കാരണം ഡിസംബർ ആദ്യവാരങ്ങളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യേണ്ട കശുമാവുകൾ ഒരു മാസം വൈകിയാണ് പുഷ്പ്പിച്ചത്. ടൺ കണക്കിന് കശുവണ്ടി ശേഖരിക്കേണ്ട സമയം കഴിഞ്ഞെങ്കിലും താമസിച്ചാണെങ്കിലും നിറയെ പൂവിട്ട കശുമാവുകൾ ഫാമധികൃതർക്ക് ഏറെ പ്രതീക്ഷ നൽകുകയാണ്.

ലോക നിലവാരത്തിൽ തന്നെ നോക്കിയാൽ ഏറ്റവും ഗുണമെമ്നയുള്ള കശുവണ്ടി വിളയുന്ന സ്ഥലമാണ് ആറളം ഫാം. കഴിഞ്ഞ രണ്ടു വർഷമായി സർക്കാർ ഏജൻസികളായ കാപ്പക്‌സും, കശുവണ്ടി വികസന കോർപ്പറേഷനുമാണ് ഇവിടെ നിന്നും കശുവണ്ടി കൊണ്ടുപോയിരുന്നത്. കാട്ടാനശല്യവും കൊവിഡ് വ്യാപനവും മറ്റും കഴിഞ്ഞ വർഷങ്ങളിൽ കശുവണ്ടി ശേഖരിക്കുന്നതിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രതിസന്ധികൾ പലതും ഉണ്ടായിട്ടും കഴിഞ്ഞ തവണ 125 ടൺ കശുവണ്ടി ശേഖരിക്കാൻ കഴിഞ്ഞിരുന്നു. ഫാമിന്റെ മൂന്നിലൊരുഭാഗം വരുമാനവും ലഭിക്കുന്നത് കശുവണ്ടിയിലൂടെയാണ്. കാട്ടാന ശല്യം ഇപ്പോഴും വലിയ പ്രതിസന്ധിയായിത്തന്നെ തുടരുകയാണ്. ഫാമിലെ ഒന്ന് മുതൽ 4 വരെയുള്ള ബ്ലോക്കുകളിലാണ് കശുമാവ് കൃഷി യുള്ളത്. ഈ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളതും. ഇവിടങ്ങളിലെ കാട് വെട്ടിത്തെളിയിക്കൽ പ്രവർത്തി നടന്നു വരികയാണ്.

അതേസമയം പാഴായിപ്പോകുന്ന ടൺ കണക്കിന്‌ കശുമാങ്ങയിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കഴിഞ്ഞ വര്ഷം മുതൽ വിപണിയിൽ ലഭ്യമാക്കിവരികയാണ് ആറളം ഫാം. ജാം, അച്ചാർ, സ്‌ക്വാഷ് എന്നിവയാണ് ആറളം ബ്രാൻഡിൽ വിപനിയിൽ ലഭ്യമാക്കി വരുന്നത്. പൈലറ്റ് പദ്ധതിയെന്ന നിലയിൽ 5 ലക്ഷം രൂപയുടെ വിപണിയാണ് കഴിഞ്ഞവർഷം ലക്ഷ്യമിട്ടിരുന്നത്. കശുവണ്ടി കർഷകരുടെ മുന്നിൽ വലിയ സാധ്യത കൂടി തുറന്നിട്ടായിരുന്നു ഫാമിന്റെ പരീക്ഷണം. ആറളം ഫാമിൽ മാത്രം 800 ടണ്ണോളം കശുമാങ്ങയാണ് പാഴായി പോകുന്നത്. ഈ വർഷം ഇതിന്റെ മൂന്നിലൊന്നെങ്കിലും മൂല്യവർധിത ഉൽപന്നങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജീവനക്കാരും ജോലിക്കാരും അടങ്ങുന്ന 25 അംഗ സംഘത്തിന് 2 ഘട്ടങ്ങളിലായി പരിശീലനം നൽകിയാണ് പദ്ധതിയുടെ നിർവഹണം നടന്നത്. ജാമും സ്‌ക്വാഷും പഴുത്ത കശുമാങ്ങയിൽ നിന്നാണ് ഉണ്ടാക്കുന്നതെങ്കിൽ അധികം പഴുപ്പെത്താത്ത കശുമാങ്ങയിൽ നിന്നാണ് അച്ചാർ ഉണ്ടാക്കുന്നത്. 250 മില്ലീ ലീറ്റർ ജാമിന് 120 രൂപ, അച്ചാറിന് 60 രൂപ, അര ലിറ്ററിന്റെ സ്‌ക്വാഷിന് 120 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. അര ലിറ്ററർ സ്‌ക്വാഷിൽ നിന്ന് 35 ഗ്ലാസ് ശീതള പാനീയം ഉണ്ടാക്കാനാവും. ഏറെക്കാലമായി നഷ്ടത്തിലായ ആറളം ഫാമിനെ വൈവിധ്യ വൽക്കരണത്തിലൂടെ കരകയറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഫാമിൽ നടന്നുകൊണ്ടിരിക്കുന്നത്.

പൊതു മാർക്കറ്റിൽ 100 രൂപക്കാണ് ഇപ്പോൾ കശുവണ്ടി വാങ്ങുന്നത്. ഇത് 200 രൂപയെങ്കിലും ആക്കണമെന്ന ആവശ്യം മേഖലയിലെ പല കർഷക സംഘടനകളും ഉയർത്തിക്കഴിഞ്ഞു. മുൻവർഷങ്ങളിലെ കൊവിഡ് വ്യാപനവും ഇപ്പോൾ തുടർന്ന് വരുന്ന കൊവിഡ് പ്രതിസന്ധികളും മറ്റും മൂലം തളർന്നു കിടക്കുന്ന മലയോര മേഖലയിലെ കർഷകരെ കശുവണ്ടിക്ക് നല്ല വില ലഭ്യമാക്കുന്നതിലൂടെ ഒരു പരിധിവരെ കരകയറ്റാൻ കഴിയും. ഒരു മാസം വൈകിയാണെങ്കിലും മലയോര മേഖലകളിലെങ്ങും കശുമാവുകൾ പൂത്തത് മേഖലയിലെ കര്ഷകരിലും വൻ പ്രതീക്ഷയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ കശുവണ്ടിക്ക് 200 രൂപയെങ്കിലും ലഭ്യമാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്നും എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് മേഖലയിലെ കശുവണ്ടി കർഷകരും ആവശ്യപ്പെടുന്നത്.

Related posts

കേരള സർവകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനു കരുത്തുപകരും: മുഖ്യമന്ത്രി

Aswathi Kottiyoor

രാജ്യത്ത് ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല; പരിശോധന കൂട്ടാന്‍ കേന്ദ്രനിര്‍ദേശം.

Aswathi Kottiyoor

കോവിഡ് മുൻകരുതൽ: ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയെന്ന് മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox