24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുട്ടികൾക്ക് സ്‌കൂളുകളിൽ വാക്സിനേഷൻ ഇന്ന് (ജനുവരി 19) മുതൽ
Kerala

കുട്ടികൾക്ക് സ്‌കൂളുകളിൽ വാക്സിനേഷൻ ഇന്ന് (ജനുവരി 19) മുതൽ

സംസ്ഥാനത്തെ സ്‌കൂളുകളിൽ കോവിഡ് വാക്സിനേഷന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളിൽ വാക്സിനേഷൻ നടത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിരവധി തവണ ചർച്ച നടത്തിയ ശേഷം ഇരു മന്ത്രിമാരുടേയും യോഗത്തിലാണ് സ്‌കൂളുകളിലെ വാക്സിനേഷന് അന്തിമ രൂപം നൽകിയത്. പൂർണമായും കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും വാക്സിനേഷൻ പ്രവർത്തിക്കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിൻ നൽകുക. 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ എടുത്തെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയ്ക്കുള്ള 8,31,495 പേർക്ക് (55 ശതമാനം) ആകെ വാക്സിൻ നൽകാനായി. അതിനാൽ തന്നെ പകുതിയിൽ താഴെ കുട്ടികൾക്ക് മാത്രമേ വാക്സിൻ നൽകാനുള്ളു. 2007ലോ അതിനുമുമ്പോ ജനിച്ചവർക്ക് വാക്സിൻ എടുക്കാവുന്നതാണ്. വാക്സിൻ എടുക്കാത്ത വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തേണ്ടതാണ്. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷൻ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്സിനേഷൻ നടത്തുന്നത്. സ്‌കൂളുകളിൽ തയ്യാറാക്കിയ വാക്സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
സാധാരണ വാക്സിനേഷൻ കേന്ദ്രങ്ങൾ പോലെ സ്‌കൂൾ വാക്സിനേഷൻ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ ഉണ്ടായിരിക്കും. ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷമായിരിക്കും വിദ്യാർത്ഥികളെ വാക്സിനേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. കൈകൾ സാനിറ്റൈസ് ചെയ്ത ശേഷം വിദ്യാർത്ഥികൾ വെയിറ്റിംഗ് ഏരിയയിൽ വിശ്രമിക്കണം. ആധാറോ സ്‌കൂൾ ഐഡി കാർഡോ കുട്ടികൾ കയ്യിൽ കരുതണം. വാക്സിനേഷൻ ഡെസ്‌കിൽ ഇവ കാണിച്ച് രജിസ്റ്റർ ചെയ്ത കുട്ടിയാണെന്ന് ഉറപ്പ് വരുത്തും. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളോ അലർജിയോ ഇല്ലായെന്ന് ചോദിച്ച് ഉറപ്പ് വരുത്തും. അതിന് ശേഷം വാക്സിനേഷൻ റൂമിലെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും.
വാക്സിനെടുത്ത ശേഷം ഒബ്സർവേഷൻ റൂമിൽ 30 മിനിറ്റ് കുട്ടികളെ നിരീക്ഷിക്കുന്നതായിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കിൽ പരിഹരിക്കുന്നതിന് എഇഎഫ്ഐ (Adverse Events Following Immunization) മാനേജ് ചെയ്യുന്നതിനുള്ള സംവിധാനം എല്ലാ കേന്ദ്രങ്ങളിലുമൊരുക്കുന്നതാണ്. കുട്ടികൾക്ക് കൂടുതൽ ബുദ്ധിമുട്ടകൾ കാണുന്നുവെങ്കിൽ തൊട്ടടുത്ത എഇഎഫ്ഐ മാനേജ്മെന്റ് സെന്ററിലെത്തിക്കുന്നതാണ്. ഇതിനായി സ്‌കൂളുകൾ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ഉറപ്പാക്കുന്നതാണ്.
രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്സിനേഷൻ സമയം. സ്‌കൂളുകളുടെ സൗകര്യം കൂടി കണക്കിലെടുത്ത് വാക്സിനേഷൻ സമയത്തിന് മാറ്റം വന്നേക്കാം.

Related posts

*വൈഷ്ണവി ശർമ മിസ് ക്വീൻ ഓഫ് ഇന്ത്യ; മെഹർമീതിനും അബിനയയ്‌ക്കും റണ്ണർ അപ്പ് കിരീടം.*

Aswathi Kottiyoor

വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പ് പ്രണയ വിവാഹിതയായ യുവതി ജീവനൊടുക്കി

Aswathi Kottiyoor

കണ്ണൂരിൽ കനത്ത ജാഗ്രത: ബോംബേറിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox