മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം രൂക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിൽ പകുതിയോളം ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തി.
വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനത്തെ തുടർന്ന് സെക്രട്ടറിയേറ്റ് സെൻട്രൽ ലൈബ്രറി അടച്ചു. സാമ്പത്തികവർഷം അവസാനമായതിനാൽ പദ്ധതിനടത്തിപ്പ് താളംതെറ്റുമെന്ന് ഇതോടെ ആശങ്ക ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി ഏറ്റവും ഉയർന്ന ടിപിആർ നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 33.07 ശതമാനമായിരുന്നു. തിരുവനന്തപുരത്താണ് ഏറ്റവും ഉയർന്ന നിരക്ക് 44.2 ശതമാനം.
ഇന്നലെ 22,946 പേർക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ മാത്രം 18 പേർ മരിച്ചു. ആകെ 50,832 പേർ മരിച്ചിട്ടുണ്ട്. 1,21,458 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഈ മാസം എട്ടിന് 31,098 പേർ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ടിപിആർ 9.89 ശതമാനവും. ഇതാണ് പത്ത് ദിവസത്തിനു ശേഷം 33.07 ശതമാനമായി വർധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 21 ശതമാനം ടിപിആർ വർധി ച്ചെന്നാണ് കണക്കുകൾ.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളില്‍ ഏകദേശം 60,161 വര്‍ധനവാണ് ഉണ്ടായിരിക്കു ന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍ 160 ശതമാനവും, ആശുപത്രികളിലെ രോഗികള്‍ 41 ശതമാനവും, ഫീല്‍ഡ് ആശുപത്രികളിലെ രോഗികള്‍ 90 ശതമാനവും, ഐസിയുവിലെ രോഗികള്‍ 21 ശ തമാനവും, വെന്റിലേറ്ററിലെ രോഗികള്‍ 6 ശതമാനവും, ഓക്സിജന്‍ കിടക്കകളിലെ രോഗികള്‍ 30 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.