കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം എന്ന സർക്കാർ ആവശ്യമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്. എതിർ വാദങ്ങൾ സിംഗിൾ ബെഞ്ചിനു മുമ്പാകെ തന്നെ അവതരിപ്പിക്കണമെന്നാണ് നിർദേശം. ഇതോടെ സർക്കാർ ഉത്തരവു സ്റ്റേ ചെയ്തതിനു പിന്നാലെ വെള്ളക്കമ്പനികൾ വർധിപ്പിച്ച വില തുടരും. ലീറ്ററിന് 13 രൂപ എന്നത് സ്റ്റേ ഉത്തരവിനു പിന്നാലെ മിക്ക വെള്ളക്കമ്പനികളും 20 രൂപയാക്കി ഉയർത്തിയിരുന്നു.
1986ലെ അവശ്യ സാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ പെടുത്തിയാണ് സംസ്ഥാന സർക്കാർ കുടി വെള്ളത്തിന് കൂടിയത് 13 രൂപ മാത്രമേ ഈടാക്കാവൂ എന്ന ഉത്തരവു പുറപ്പെടുവിച്ചത്. ഇതിനെതിരെ കുപ്പിവെള്ള നിർമാണ കമ്പനികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.1955ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച അവശ്യ വസ്തു നിയമത്തിന്റെ പരിധിയിലാണ് കുടിവെള്ളം വരികയെന്നും കേന്ദ്രത്തിനു മാത്രമേ കുടിവെള്ള വിലയിൽ നിയന്ത്രണ അധികാരമുള്ളൂ എന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയത്. ഇത് അംഗീകരിച്ചാണ് സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്തത്.