‘സഹോദരിയുടെ മകന്റെ ജന്മദിനാഘോഷത്തിനു പോയിട്ടുവന്ന കിരൺ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് മകളെ ബലമായി കാറിൽ കയറ്റി നിലമേലിലെ വീട്ടിൽ കൊണ്ടുവന്ന് ഉപദ്രവിച്ചു. ഇതിനിടയിൽ മകൻ വിജിത്തിനും പരിക്കേറ്റു’–- വിസ്‌മയ കേസ് വിചാരണയിൽ പ്രതി കിരൺകുമാറിന്റെ ക്രൂരതകൾ അക്കമിട്ടു നിരത്തി വിസ്‌മയയുടെ അച്ഛൻ ത്രിവിക്രമൻനായർ. വിസ്മയ ഭർതൃഗൃഹത്തിൽ മരിച്ച കേസിലെ വിചാരണ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് മുമ്പാകെ തിങ്കളാഴ്‌ച ആരംഭിച്ചു. ത്രിവിക്രമൻനായരെ ഒന്നാം സാക്ഷിയായാണ് വിസ്‌തരിച്ചത്.
കിരണിനെതിരെ ചടയമംഗലം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണിന്റെ ജോലിയെ ബാധിക്കുമെന്ന് കിരണിന്റെ അച്ഛനും സഹോദരീ ഭർത്താവും രണ്ട് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞതിനാൽ കേസിൽനിന്നു പിന്മാറി.ജനുവരി 11നു മകൻ വിജിത്തിന്റെ വിവാഹം ക്ഷണിക്കാൻ കിരണിന്റെ പോരുവഴിയിലെ വീട്ടിൽ ചെന്നപ്പോൾ വിസ്മയ വീണ്ടും പ്രശ്നത്തിലാണെന്നു മനസ്സിലായി. ഇതേത്തുടർന്ന് മകളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. മകന്റെ വിവാഹത്തിനു കിരണോ ബന്ധുക്കളോ പങ്കെടുത്തില്ല. വിവാഹശേഷം മരുമകളോട് എല്ലാ വിവരങ്ങളും വിസ്‌മയ പറഞ്ഞു. വിവാഹബന്ധം ഒഴിയുന്നതിനായി സമുദായ സംഘടനാഭാരവാഹികളുമായി സംസാരിച്ചു. വിഷയത്തിൽ മാർച്ച് 25നു ചർച്ച നടത്താനിരിക്കെ 17ന് എത്തിയ കിരൺ മകളെ കൂട്ടിക്കൊണ്ടുപോയി. കേസ് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അതിനുശേഷം തന്റെയും മകന്റെയും ഫോൺ നമ്പരും ഫെയ്‌സ്ബുക്കും കിരൺ ബ്ലോക്ക് ചെയ്‌തു.
വിസ്‌മയ ആശുപത്രിയിലാണെന്ന് ജൂൺ 21ന് കിരണിന്റെ അച്ഛൻ അറിയിച്ചതു പ്രകാരം ആശുപത്രിയിലേക്ക് പോകുംവഴിയാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ത്രിവിക്രമൻനായർ സാക്ഷി മൊഴി നൽകി. വിസ്താരം ചൊവ്വാഴ്ചയും തുടരും.