നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
കേസിൽ ഹാജരാകേണ്ടിയിരുന്ന തന്റെ അഭിഭാഷകന് കോവിഡ് പിടിപെട്ടുവെന്നും അതിനാൽ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ ഹർജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ കോടതി മാറ്റുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ കേസെന്നും പോലീസ് നടപടിക്ക് പിന്നിൽ ദുരുദേശ്യമുണ്ടെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപിനെതിരേ പോലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നടിയെ ആക്രമിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയും പൾസർ സുനി അടക്കമുള്ള പ്രതികളെയും സാക്ഷികളെയും വധിക്കാൻ പദ്ധതിയിട്ടെന്നുമുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു കേസ്. പിന്നാലെ മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു.