ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുമെന്ന് മന്ത്രി ആർ. ബിന്ദു. ശ്രവണ, സംസാര വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന ‘ഓൾ കേരള പേരന്റ്സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇംപയേർഡ്’ (അക്പാഹി) 14-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബേബി ജോസഫ് അധ്യക്ഷത വഹിച്ചു.
ഇടുക്കി, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഭിന്നശേഷിയുള്ളവർക്ക് ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്നതിന് സൗകര്യമുണ്ടെങ്കിലും ബിരുദ പഠനത്തിന് ചില സ്വാശ്രയ സ്ഥാപനങ്ങളിൽ മാത്രമേ സീറ്റ് ഉള്ളത്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ഏതെങ്കിലും വിഷയത്തിൽ ബിരുദ പഠനത്തിന് ഒരു ബാച്ച് സർക്കാർ – എയ്ഡഡ് മേഖലയിൽ അനുവദിക്കണമെന്ന ആവശ്യം അസോസിയേഷൻ ഉന്നയിച്ചത്. പോളിടെക്നിക് മാതൃകയിൽ ആംഗ്യഭാഷ പരിഭാഷകരുടെ സൗകര്യത്തോടെ കോഴ്സുകൾ അനുവദിക്കണമെന്നാണ് ആവശ്യം. കോക്ലിയാർ ഇംപ്ലാന്റേഷനായി നടപ്പാക്കിയ ശ്രുതിതരംഗം പദ്ധതി കൂടുതൽ വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.