കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബത്തിലെ അടുത്ത ബന്ധുക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇനിയും നൽകിയില്ല. കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ കുടുംബത്തിന് നിലവിലുള്ള 50000 ധനസഹായത്തിന് പുറമെ മാസം 5000 രൂപ വീതം മൂന്നുവർഷം നൽകാനായിരുന്നു സർക്കാർ തീരുമാനം. അവ നേരിട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും ഇതിനായുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നുമായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഈ പ്രഖ്യാപനം ഇനിയും നടപ്പായില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കളുടെ കാര്യത്തിൽ കൃത്യത വരുത്തേണ്ടതിനാലാണ് ധനസഹായം വൈകുന്നതെന്ന് റവന്യൂ വകുപ്പ് അധികൃതർ പറയുന്നത്. ധനസഹായ വിതരണം വൈകുന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് സാധിക്കുന്നുമില്ല. സാമൂഹ്യക്ഷേമം, ക്ഷേമനിധി, മറ്റ് പെൻഷനുകൾ വാങ്ങുന്ന ബിപിഎൽ കുടുംബങ്ങൾക്കും ധനസഹായം ലഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്..
50,000 നൽകുന്നതിൽ
വരുമാന പരിധിയില്ല
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് വരുമാന പരിധി നോക്കാതെയാണ് 50,000 രൂപ നഷ്ടപരിഹാരം നൽകുന്നത്. അതിനു പുറമെയാണ് ബിപിഎൽ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്. ദുരന്തനിവാരണ നിധിയിൽ നിന്നാണു പണം ഇതിനായി നീക്കിവച്ചത്. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് ഉറപ്പുവരുത്താൻ വില്ലേജ് ഓഫീസർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകണമെന്ന നിർദേശവും നൽകിയിരുന്നു. വില്ലേജ് ഓഫീസർ രേഖകൾ പരിശോധിച്ച് ദുരന്തനിവാരണ അഥോറിറ്റിക്ക് നൽകുന്ന മുറയ്ക്കാണ് അപേക്ഷയിൽ അംഗീകാരം നൽകുന്നത്.
എങ്ങനെ അപേക്ഷിക്കാം
കോവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ കുടുംബത്തിന് നിലവിലുള്ള 50,000 രൂപ ധനസഹായത്തിന് പുറമെ ബിപിഎൽ കുടുംബങ്ങൾക്കുള്ള സമാശ്വാസ ധനസഹായത്തിന് അപേക്ഷിക്കാൻ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഡെത്ത് ഡിക്ലറേഷൻ രേഖകൾ, അപേക്ഷകന്റെ റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും മരിച്ച വ്യക്തിയുടെ വിശദാംശങ്ങളും ഹാജരാക്കിയാൽ ധനസഹായം ലഭിക്കും. relief.kera la.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.