24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം
Kerala

അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം

അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുവാൻ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന അതിദാരിദ്ര്യനിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യജില്ലയായി കോട്ടയം. പദ്ധതി പൂർത്തീകരിച്ച ജില്ലയെ അഭിനന്ദിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വിവിധ ഘട്ടങ്ങളിലായി ഏകദേശം 3 ലക്ഷത്തോളം പേരുടെ പങ്കാളിത്തത്തോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഏകമനസോടെ ഉണർന്ന് പ്രവർത്തിച്ചതിന്റെയും ഫലമായാണ് കോട്ടയം ജില്ല ഈ നേട്ടം കൈവരിച്ചത്. ജില്ലയിൽ ദുരന്തം ഗ്രസിച്ച കൂട്ടിയ്ക്കൽ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായും, കൃത്യമായും ഈ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച് അതിജീവന മാതൃക സൃഷ്ടിച്ചുവെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ജില്ലാ നോഡൽ ഓഫീസറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ, തദ്ദേശസ്ഥാപന തലനോഡൽ ഓഫീസർമാരായ സെക്രട്ടറിമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർമാരായ വില്ലേജ് എക്‌സ്റ്റെന്ഷൻ ഓഫീസമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, കിലയുടെ ജില്ലാ ഫെസിലിറ്റേറ്റർ എന്നിവരുടെ മികവുറ്റ നേതൃത്വത്തിലാണ് ഈ പ്രവർത്തനം ഏകോപിപ്പിച്ചത്. കിലയുടെ നേതൃത്വത്തിൽ ആണ് അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയ്ക്ക് ആവശ്യമായ പരിശീലനം നല്കിയത്. ജില്ലയിൽ ഏകദേശം അൻപതിനായിരത്തോളം പേർ പങ്കെടുത്ത ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ കണ്ടെത്തിയ 1294 കുടുംബങ്ങളുടെ എന്യൂമറേഷൻ പ്രക്രിയയും, ഉപരിപരിശോധനയും പൂർ ത്തിയാക്കി. എം ഐ എസിൽ ലഭ്യമായ 1119 അതിദരിദ്ര കുടുംബങ്ങളുടെ, സമിതികളുടെ അംഗീകാരം നേടിയ മുൻഗണനാ പട്ടിക 7 ദിവസം പൊതുവിടങ്ങളിൽ പ്രദർശിപ്പിച്ചു. തുടർന്ന് ജില്ലയിൽ ഗ്രാമസഭയും വാർഡ് സഭയും നടത്തി, തദ്ദേശ സ്ഥാപന ഭരണ സമിതി അന്തിമ പട്ടിക അംഗീകരിക്കുകയായിരുന്നു.
ലഭ്യമായ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങൾ ഉള്ളത് കോട്ടയം ജില്ലയിൽ ആണ്. ജില്ലയിൽ ഏറ്റവും മാതൃകാപരമായി അതിദരിദ്രരുടെ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ നിർവാഹക സമിതിയുടെ നേതൃത്വത്തിൽ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ടെന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
ആശ്രയ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത പാർശ്വവല്ക്കരിക്കപ്പെട്ടവരും ശബ്ദരഹിതരുമായ, മുഖ്യധാരയിൽ ദൃശ്യമല്ലാത്ത, പൊതുസമൂഹത്തിൽ സ്വാധീന ശക്തിയില്ലാത്ത അതിദരിദ്രരെ മാത്രമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്രകാരം കണ്ടെത്തുന്നവർക്ക് വേണ്ടി വരുമാനം ആർജ്ജിക്കാനുളള പദ്ധതികളും അത് സാധിക്കാത്തവർക്ക് ഇൻകം ട്രാൻസ്ഫർ പദ്ധതികളുമടക്കം സൂക്ഷ്മ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുക എന്നതാണ് സർക്കാർ തീരുമാനം. അത് കൊണ്ട് തന്നെ അതിദരിദ്രരെ ദരിദ്രരിൽ നിന്നും വേർതിരിച്ചു മനസ്സിലാക്കി അനർഹരല്ലാത്തവർ ആരും പട്ടികയിൽ ഇടം പിടിക്കാതെയും അർഹരായവരെയെല്ലാം ഉൾപ്പെടുത്തിയും അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യണം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര, അതിതീവ്ര ക്ലേശഘടകങ്ങൾ ബാധകമാകുന്ന കുടുംബങ്ങളെ അതിദരിദ്രരായി കണക്കാക്കപ്പെടുന്ന തരത്തിലാണ് സൂചകങ്ങൾ നിശ്ചയിച്ചിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി അതിദരിദ്രരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൈക്രോ പദ്ധതികൾ ആവിഷ്‌കരിച്ച് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും. ജനകീയാസൂത്രണത്തിന് ശേഷം ഏറ്റവുമധികം സാമൂഹിക പങ്കാളിത്തത്തോടെ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Related posts

ഹെലികോപ്‌റ്റർ അപകടം: പ്രദീപിന്റെ ഭാര്യക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലിയും കുടുംബത്തിന്‌ ധനസഹായവും നൽകും .

Aswathi Kottiyoor

ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കാൻ കമ്മിറ്റി

Aswathi Kottiyoor

എയ്ഡഡ് സ്കൂളുകൾ സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥം

Aswathi Kottiyoor
WordPress Image Lightbox