തമിഴ്നാട്ടിൽ സന്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാളയാർ ചുരം കടന്നത് അത്യാവശ്യ സർവീസുകൾ മാത്രം. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയായ ചാവടിയിൽ കേരളത്തിൽനിന്നു തമിഴ്നാട്ടിലേക്കു പോകുന്ന പ്രധാനപാത ബാരിക്കേഡുവച്ച് പൂർണമായും അടച്ചു.
സർവീസ് റോഡിലൂടെ സമാന്തരപാതയുണ്ടാക്കിയാണ് അത്യാവശ്യ സർവീസുകളെ മതിയായ രേഖകൾ പരിശോധിച്ചു കടത്തി വിട്ടത്. ചരക്ക് വാഹനങ്ങൾ, അത്യാസന്നനിലയിലുള്ള ചികിത്സയ്ക്കുള്ളവരെയും വിമാനത്താവളത്തിലേക്കുള്ളവരെയും മാത്രമാണു കടത്തിവിട്ടതെന്നു തമിഴ്നാട് ഉദ്യോഗസ്ഥർ അറിയിച്ചു. അത്യാവശ്യമില്ലാത്ത നിരവധിപേർ വന്നെങ്കിലും അവരെ മടക്കി അയച്ചു.
തമിഴ്നാട്ടിൽ ഒമിക്രോണ്‍, കോവിഡ് വ്യാപനം രൂക്ഷമായ സഹാചര്യത്തിലാണു തമിഴ്നാട് വാളയാറിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കടുപ്പിച്ചത്. തിങ്കളാഴ്ച മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്കു കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നു കോയന്പത്തൂർ കളക്ടർ ഡോ. ജി.എസ്. സമീരൻ അറിയിച്ചു.
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് ഫലം കരുതണം. മുന്നറിയിപ്പ് അവഗണിക്കുന്നവർക്കു മടങ്ങിപ്പോകേണ്ടി വരുമെന്നു കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.