കോന്നിയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം നാടിനെ നടുക്കി. കോന്നി പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45), ഭാര്യ റീന(44), മകന്‍ റയാന്‍ (എട്ട്)എന്നിവരാണ് മരിച്ചത്.
പ്രവാസിയായിരുന്ന സോണി സമീപകാലത്താണ് നാട്ടിലെത്തിയത്. ഇയാള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. പരുമലയിലെ ആശുപത്രിയില്‍ സോണി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. കുട്ടികളില്ലാതിരുന്ന ദമ്പതിമാര്‍ ദത്തെടുത്ത് വളര്‍ത്തിയ കുട്ടിയാണ് റയാന്‍.
കഴിഞ്ഞ ദിവസങ്ങളില്‍ സോണിയെയും കുടുംബത്തെയും പുറത്ത് കാണാഞ്ഞതിനാല്‍ ഒരു ബന്ധു ഞായറാഴ്ച രാവിലെ വീട്ടില്‍ അന്വേഷിച്ചിത്തിയിരുന്നു. തുറന്നുകിടന്ന ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇയാളാണ് സംഭവം പോലീസില്‍ അറിയിച്ചത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം.
റീനയുടെയും റയാന്‍റെയും മൃതദേഹങ്ങല്‍ വെട്ടേറ്റ നിലയില്‍ കിടപ്പുമുറിയിലാണ് കിടന്നിരുന്നത്. മറ്റൊരു മുറിയിലെ കിടക്കയിലായിരുന്നു സോണിയുടെ മൃതദേഹം കിടന്നത്. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.