കര്‍ണാടകയില്‍ (Karnataka) ഇന്ന് വാരാന്ത്യ കർഫ്യൂ (Week End Curfew). പൊതുഗതാഗതം അടക്കം ഉണ്ടാകില്ല. അടിയന്തരസർവ്വീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കിയിരിക്കുകയാണ്. ഹോട്ടലുകളിൽ നിന്ന് പാർസൽ അനുവദിക്കും. ആശുപത്രികളിലടക്കം ജോലിക്ക് പോകുന്നവർക്ക് തിരിച്ചറിയിൽ രേഖ കാണിച്ച് യാത്ര ചെയ്യാം. ബംഗളൂരു നഗരത്തിൽ കൂടുതൽ പൊലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
സ്കൂളുകളും കോളേജുകളും ദിവസങ്ങൾക്ക് മുമ്പ് അടച്ചിരുന്നു. ടിപിആർ എട്ട് ശതമാനത്തിന് മുകളിലേക്ക് പോയതോടെയാണ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്. 24 മണിക്കൂറിനിടെ 8449 പേർക്ക് കൂടിയാണ് കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കൊവിഡ് (Covid 19), ഒമിക്രോണ്‍ (Omicron) വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഓക്സിജൻ ലഭ്യതയും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. പിഎസ്‍എ പ്ലാന്റുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടർ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയും പരിശോധിക്കും. ഏഴ് മാസത്തിന് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
ഇത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സത്യവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വ്യാപനം ഗൗരവമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയതോടെ യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെുടപ്പില്‍ കമ്മീഷന്‍ എന്ത് നിലപാടെടുക്കുമെന്നതിലാണ് ആകാംഷ. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആളുകള്‍ മരിക്കുന്നുണ്ടെന്നും നിസാരമായി കാണരുതെന്നും ലോകാരോഗ്യസംഘടന മേധാവി മുന്നറിയിപ്പ് നല്‍കി.