നിതി ആയോഗിന്റെ ആരോഗ്യസൂചികയിൽ കേരളം തുടർച്ചയായി നാലാം തവണയും ഒന്നാമതെത്തിയത് ഈ രംഗത്ത് പോരാട്ടം ശക്തമാക്കാനുള്ള കരുത്താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒമിക്രോൺ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെയുള്ള ഇടപെടൽ ആവശ്യമാണ്. നമ്മുടെ ആരോഗ്യ സംവിധാനങ്ങളാകെ അതിന് ഒരുങ്ങുകയാണ്.
നൂറിൽ 82.20 സ്‌കോർ നേടിയാണ് 2019–-20 വർഷത്തെ പ്രവർത്തനമികവിൽ കേരളം ഒന്നാമതെത്തിയത്. രൂക്ഷമായ പ്രളയക്കെടുതി നേരിട്ട ഘട്ടത്തിലാണ് ഈ നേട്ടമെന്നത് മാറ്റ് വർധിപ്പിക്കുന്നു. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ, ഭരണസംവിധാനവും സേവനവും, ജീവനക്കാരും ആശുപത്രികളും എന്നിങ്ങനെ മൂന്ന് വിഭാഗത്തിലായി 24 മാനദണ്ഡം അടിസ്ഥാനമാക്കിയാണ് സ്‌കോർ നിശ്ചയിച്ചത്.