മാലിന്യം തള്ളി കടന്നുകളയുന്നവരെ കൈയോടെ പിടിക്കാൻ പഞ്ചായത്തുക്കളിൽ ആന്റി പ്ലാസ്‌റ്റിക് വിജിലൻസ് ടീം. ‘പ്ലാസ്‌റ്റിക് ഫ്രീ കണ്ണൂർ’ ക്യാമ്പയിൻ നടക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ആന്റി പ്ലാസ്‌റ്റിക് വിജിലൻസ് സംഘം രൂപീകരിക്കാനൊരുങ്ങുന്നത്. ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും ഹരിതകേരള മിഷനും ചേർന്ന് പ്ലാസ്‌റ്റിക്കിനെ പടികടത്താനുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുക.
പെരളശേരി പഞ്ചായത്തിലെ ആന്റി പ്ലാസ്‌റ്റിക് വിജിലൻസ് ടീം റോഡരികിൽ മാലിന്യം തള്ളിയ ആളെ പിടിച്ചു. കീഴറ നഴ്സിങ് കോളേജ് റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം ചാക്കിലും മറ്റുമായി കൊണ്ടുതള്ളിയത്. മാലിന്യം കൊണ്ടിട്ട ആളെക്കുറിച്ച് വിവരം ലഭിച്ചയുടൻ വിളിച്ചുവരുത്തി മാലിന്യം തിരിച്ചെടുപ്പിച്ചു. പിഴ ഈടാക്കി.
സമ്പൂർണശുചിത്വ പഞ്ചായത്തിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് പെരളശേരി.
ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി എന്നീ സംവിധാനങ്ങളുമായി സഹകരിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
അജൈവ മാലിന്യ ശേഖരണത്തിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹരിതകർമ സേന പഞ്ചായത്തിലുണ്ട്. മാലിന്യം പൊതുയിടങ്ങളിൽ തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രസിഡന്റ് എ വി ഷീബ പറഞ്ഞു.
മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വാർഡ് അംഗങ്ങളേയോ ഹരിതകർമ സേന അംഗങ്ങളെയോ വിവരമറിയിക്കണം. പന്ന്യന്നൂർ, കല്യാശേരി, പായം, കീഴല്ലൂർ പഞ്ചായത്തുകളിലും മട്ടന്നുർ, ഇരിട്ടി, പയ്യന്നൂർ നഗരസഭകളിലും സംഘം പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ആന്റി പ്ലാസ്‌റ്റിക് വിജിലൻസ് ടീം രൂപീകരിക്കുമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഇ കെ സോമശേഖരൻ പറഞ്ഞു.
previous post