രാജ്യത്ത് ഒമിക്രോൺ വ്യാപനം വർധിക്കുന്നതോടെ ഫെബ്രുവരിയിൽ കോവിഡ് മൂന്നാംതരംഗത്തിന് സാധ്യതയെന്ന് ദേശീയസമിതി. രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറവായിരിക്കുമെന്നും കോവിഡ് 19 സൂപ്പർമോഡൽ കമ്മിറ്റി വിലയിരുത്തി. നിലവിൽ പ്രതിദിന രോഗ ശരാശരി 7,500 ആണ്. ഡെൽറ്റയ്ക്ക് പകരം ഒമിക്രോൺ വ്യാപകമാകുന്നതോടെ ഇത് വർധിക്കും. എന്നാൽ, പ്രതിദിന കേസുകൾ രണ്ട് ലക്ഷത്തിന് മുകളിലാകില്ലെന്ന് കമ്മിറ്റി തലവൻ വിദ്യാസാഗർ പറഞ്ഞു.
‘പുതിയ വകഭേദം ഏത് രീതിയിലാണ് ബാധിക്കുന്നതെന്ന കൂടുതൽ വിവരം ലഭിച്ചാൽ കൃത്യമായ നിഗമനങ്ങളിലെത്താം. വാക്‌സിനേഷനിലൂടെയുള്ള പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുന്നതുപോലെയുള്ള മോശം സാഹചര്യങ്ങളിൽപ്പോലും പ്രതിദിന കേസുകൾ 1.7 –-1.8 ലക്ഷത്തിൽ കവിയാനിടയില്ല. എന്നാലും രണ്ടാംതരംഗ സമയത്തേതിന്റെ പകുതി പോലുമാകുന്നില്ല’–- വിദ്യാസാഗർ ചൂണ്ടിക്കാണിച്ചു. വാക്‌സിനേഷൻ വേഗം കൂട്ടുന്നതാണ് ഒമിക്രോൺ ഭീഷണി നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴി. ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. അനാവശ്യമായ യാത്രകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കണം. ബ്രിട്ടൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഒമിക്രോൺ പടരുകയാണെന്നും സമാന വ്യാപനം ഇന്ത്യയിൽ സംഭവിച്ചാൽ പ്രതിദിനം 14 ലക്ഷം കേസുവരെ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും കോവിഡ് കർമസമിതി തലവൻ ഡോ. വി കെ പോൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യത്ത് ഒമിക്രോൺ ബാധിതർ 145
യുകെയിൽനിന്ന് ഗുജറാത്തിലെത്തിയ 45 വയസ്സുകാരനും ഒരു ആൺകുട്ടിക്കുംകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 145 ആയി. കേന്ദ്ര-സർക്കാരിന്റെ കണക്ക് പ്രകാരം 11 സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒമിക്രോൺ കണ്ടെത്തി. മഹാരാഷ്ട്രയിൽ ഇന്നുവരെ 48 പേര്‍ക്കാണ് രോഗബാധ. ഡൽഹി (22), രാജസ്ഥാൻ (17), കർണാടക (14), തെലങ്കാന (20), ഗുജറാത്ത് (9), കേരളം (11), ആന്ധ്രപ്രദേശ് (1), ചണ്ഡീഗഢ് (1), തമിഴ്നാട് (1), പശ്ചിമ ബംഗാൾ (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.