കണ്ണൂർ: ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പെ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു വിദ്യാഭ്യാസ കോംപ്ലക്സ് നിര്‍മിക്കാന്‍ ആലോചനയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി.
കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ പുതുതായി നിര്‍മിച്ച സ്വീകരണ കൗണ്ടറിന്റെ ഉദ്ഘാടനവും സമ്പൂര്‍ണ ഇ-ഓഫീസ് പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ആര്‍ഡിഡി ഓഫീസ്, എസ്എസ്കെ, എസ്സിഇആര്ടി, ടെക്സ്റ്റ് ബുക്ക് ഡിപ്പോ എന്നിവ അടങ്ങിയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ ഒരുമിച്ച് കൊണ്ടുവരാനാണിതെന്ന് മന്ത്രി പറഞ്ഞു.
പാരിസ്ഥിതിക സാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് നിര്‍മാണം നടത്തുക. ഇതിനായി എം എല്‍ എ ആസ്തിവികസന ഫണ്ടിന്റെയും കോര്പറേഷന്, ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പിന്റെയും സഹായങ്ങളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ടി.ഒ. മോഹനന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. രത്നകുമാരി, കോര്പറേഷന് കൗണ്‍സിലര്‍ പി.കെ. അന്‍വര്‍, ഡിഡിഇ സി. മനോജ്കുമാര്‍, പി.വി. പ്രദീപന്, യു.കെ. ബാലചന്ദ്രന്, എം. സുനില്‍കുമാര്‍, എം.ടി. സുരേഷ്കുമാര്‍, സി.വി. രതീഷ് എന്നിവർ പങ്കെടുത്തു.