ഇരിട്ടി‘‘സമ്പത്തുകാലത്ത് തൈപത്തുവച്ചാല്‍ ആപത്തുകാലത്ത് കാ പത്തുതിന്നാം’’ എന്ന ചൊല്ലിന് ആറളം ഫാമിൽ പ്രസക്തി ഏറെയാണ്.
ഉള്ളപ്പോൾ കരുതിവെച്ച് സംസ്ഥാനത്തെങ്ങും തെങ്ങ് കൃഷി വികസിപ്പിക്കാൻ ഒരുങ്ങുകയാണ് ഫാം.
മൂന്നുലക്ഷം തെങ്ങിൻ തൈ സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. നാളികേര വികസന കോർപ്പറേഷൻ നൽകുന്ന രണ്ട് കോടി രൂപ ഉപയോഗിച്ചാണ് തെങ്ങിൻ തൈ നഴ്‌സറികൾ ഒരുക്കി ഫാം വഴികാട്ടുന്നത്. ഇക്കുറി ഒന്നേകാൽ ലക്ഷം തൈ കൃഷിഭവൻ മുഖേന വിതരണംചെയ്യും.
കുറ്റ്യാടിയിൽനിന്നും ആറളം ഫാമിലെ തൈതെങ്ങുകളിൽനിന്നും വിത്ത് തേങ്ങ സംഭരിച്ചാണ് തൈകൾ ഒരുക്കുന്നത്. ബ്ലോക്ക് ഒന്ന്, അഞ്ച് എന്നിവിടങ്ങളിൽ തെങ്ങിൻ തൈകൾ പാകമാവുകയാണ്. ജനുവരിയിൽ രണ്ടാംഘട്ട വിത്തുതേങ്ങ പാകൽ നടക്കും.
കാട്ടാനകളോട് പൊരുതിയാണ് ഫാമിൽ വിത്തുതേങ്ങ നടുന്നത്. കായ്‌ഫലമുള്ള മികച്ച തെങ്ങുകൾ ഒന്നൊന്നായി കുത്തിവീഴ്‌ത്തുകയാണ് കാട്ടാനക്കൂട്ടങ്ങൾ. കഴിഞ്ഞ ദിവസം ഫാമിൽ എത്തിയത് 18 കാട്ടാനയാണ്.