ഇരിട്ടി: സ്വയം തൊഴിൽ ലക്ഷ്യമാക്കി വ്യക്തികളെ ആടുവളർത്തലിൽ പ്രാപ്തമാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലന പരിപാടി ആരംഭിച്ചു.
ഇരിട്ടി മേഖലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആദ്യം റജിസ്റ്റർ ചെയ്ത 40 പേർക്കാണ് പരിശീലനം നൽകുന്നത്. മൂന്നു ദിവസത്തെ പരിശീലന ക്ലാസിനൊപ്പം ഫാം സന്ദർശനം നടത്തി കൂടുതൽ പേരെ വ്യാവസായികമായി ഇതിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പാക്കുക. ആടിനെ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം സംരംഭകർക്ക് ലഭ്യമാക്കുന്നിതിനായി ബാങ്കിംഗ് മേഖലയിലുള്ളവരേയും ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. ആടു വളർത്തൽ രീതി, പരിപാലനമുറകൾ, പാർപ്പിട നിർമാണം എന്നിവയെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് മുൻ ജില്ലാ ഓഫീസർ ഡോ.സി.പി. പ്രസാദ് ക്ലാസെടുത്തു. ഇന്ന് ഡോ.പി.എൻ. ബാബു, ജോളി അഗസ്റ്റിൻ എന്നിവർ ക്ലാസെടുക്കും. വ്യാഴാഴ്ച രാവിലെ പഠിതാക്കൾ പയ്യാവൂരിലെ തുളുവാനിക്കൽ ഗോട്ട് ഫാം സന്ദർശിക്കും.
പരിശീലന ക്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് മേഖലാ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ഡോ.പി.ആർ. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ഷിജു, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ.എം.പി. ഗിരീഷ് ബാബു എന്നിവർ പ്രസംഗിച്ചു. വെള്ളിയാഴ്ച നടക്കുന്ന പഠിതാക്കളുടെ അനുഭവ സാക്ഷ്യവും അനുബന്ധപരിപാടികളും ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്യും.