സംസ്ഥാനത്ത് മകരവിളക്കിന് ശേഷം സ്വകാര്യ ബസ് ചാർജ് വർദ്ധിപ്പിക്കുമെന്ന അറിയിപ്പിന് പുറമേ വിദ്യാർത്ഥി കൺസഷൻ നിരക്കിലും മാറ്റമുണ്ടാകുമെന്ന് സൂചനയുമായി ഗതാഗതമന്ത്രി ആന്റണി രാജു. സാമ്പത്തികാടിസ്ഥാനത്തിൽ കൺസഷൻ അനുവദിക്കുന്ന കാര്യം ആലോചിക്കും. രാത്രിയാത്രാ നിരക്കിലും വ്യത്യാസം വരുത്തുന്നത് ആലോചനയിലാണ്. വർദ്ധന വേണമെന്ന് തന്നെയാണ് നിർദ്ദേശമെന്നും മന്ത്രി അറിയിച്ചു. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം തീരുമാനം വിശദമായ ചർച്ചയ്‌ക്ക് ശേഷമാകുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ ആംബുലൻസുകളുടെ നിരക്കും ഏകീകരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ബസ് നിരക്ക് തീരുമാനിക്കുന്നതിന് ചുമതലപ്പെടുത്തിയ കമ്മറ്റിയുമായി വൈകിട്ട് നടത്തിയ ചർച്ചയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് സംഘടനകൾ ഈ മാസം 21 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ സർക്കാർ ചർച്ചകളും ആലോചനയും സജീവമാക്കിയത്. വിദ്യാർത്ഥി കൺസഷൻ ആറ് രൂപയാക്കണമെന്നാണ് സമരം ചെയ്യാനൊരുങ്ങുന്ന ബസ് സംഘടനകളുടെ പ്രധാന ആവശ്യം. ഇക്കാര്യം വിദ്യാർത്ഥി സംഘടനകളെ ബോദ്ധ്യപ്പെടുത്തിയതായി മുൻപ് മന്ത്രി അറിയിച്ചിരുന്നു.മിനിമം ചാർജ് എട്ടിൽ നിന്ന് 12 ആക്കണമെന്നും പിന്നീടുളള ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം വർദ്ധിപ്പിക്കണമെന്നുമായിരുന്നു സംഘടനകളുടെ ആവശ്യം. ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായും ഇക്കാര്യം മന്ത്രി ചർച്ച നടത്തിയിരുന്നു.