സംസ്ഥാനത്തു വർഷങ്ങളായി മദ്യം വിതരണം ചെയ്യുന്ന കമ്പനികളുടെ കുത്തക അവസാനിപ്പിക്കാൻ, നിലവിൽ കരാറിൽ ഏർപ്പെടാത്ത കൂടുതൽ കമ്പനികളെ ഇതരസംസ്ഥാനങ്ങളിൽനിന്നു ബവ്റിജസ് കോർപറേഷൻ കേരളത്തിലേക്കു ക്ഷണിച്ചു. ജനുവരിയോടെ ഇവരുമായി ‘റേറ്റ് കോൺട്രാക്ട്’ വയ്ക്കാനാണു തീരുമാനം. എക്സൈസ് ഡ്യൂട്ടി നേരിട്ട് അടയ്ക്കണമെന്ന ബവ്കോ നിർദേശത്തിൽ പ്രതിഷേധിച്ച് കമ്പനികൾ മദ്യവിതരണം കുറച്ചു സമ്മർദത്തിലാക്കിയതോടെയാണു ബവ്കോ നീക്കം.മദ്യക്കമ്പനികൾ സർക്കാരിനു നൽകേണ്ട എക്സൈസ് ഡ്യൂട്ടി ഇതുവരെ ബവ്കോയാണു മുൻകൂർ അടച്ചിരുന്നത്. എക്സൈസ് ചട്ടത്തിനു വിരുദ്ധമായ ഈ നടപടി മദ്യക്കമ്പനികളെ സഹായിക്കാനായിരുന്നു. ഇതു നിർത്തലാക്കിയ പുതിയ സിഎംഡി എസ്.ശ്യാംസുന്ദർ കമ്പനികളോടു നേരിട്ട് എക്സൈസ് ഡ്യൂട്ടി അടയ്ക്കാനാവശ്യപ്പെട്ടു. മദ്യം വെയർഹൗസിലെത്തിയാൽ പിറ്റേന്ന് ഈ തുക ബവ്കോ മടക്കി നൽകുമെന്നും അറിയിച്ചു.
ഇതോടെയാണു കമ്പനികൾ മദ്യവിതരണം കുറച്ചത്. ബവ്കോ വിൽക്കുന്ന മദ്യത്തിന്റെ 90 % നൽകുന്നത് 15 കമ്പനികളാണ്. ദിവസേന ഒരു ലക്ഷം കെയ്സ് വരെ നൽകിയ സ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി 37,000 കെയ്സ് മാത്രമാണു നൽകിയത്. കരാർ ലംഘനത്തിന് ഇവർക്കു നോട്ടിസ് അയച്ചതിനു പിന്നാലെയാണു കൂടുതൽ കമ്പനികളെ കേരളത്തിലെത്തിക്കാനുള്ള നീക്കം.
ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ കമ്പനികളെ ബവ്കോ അധികൃതർ ബന്ധപ്പെട്ടു. ആന്ധ്രയിലെ 3 കമ്പനികളുടെ പ്രതിനിധികൾ നേരിട്ടെത്തി ചർച്ച നടത്തുകയും ചെയ്തു. പുതിയ കമ്പനികൾ വരുമ്പോൾ ഇതുവരെ മലയാളി പരിചയിച്ചുപോന്ന ബ്രാൻഡുകളും മാറും. മറ്റു സംസ്ഥാനങ്ങളിൽ ജനകീയമായ ബ്രാൻഡുകൾ ഇവിടെ ഇടംപിടിക്കും. കൂടുതൽ മദ്യം സ്റ്റോക്ക് ചെയ്യുന്നതിനു വേണ്ടി എല്ലാ ജില്ലകളിലും ഓരോ വെയർഹൗസ് വീതം തുറക്കാനാണ് ആലോചന.
സീസണിൽ ദൗർലഭ്യമുണ്ടാകില്ല
ഇപ്പോഴുള്ള കമ്പനികൾ നിസ്സഹകരണം തുടർന്നാലും ക്രിസ്മസ്–പുതുവത്സര സീസണിൽ മദ്യദൗർലഭ്യമുണ്ടാകില്ലെന്നാണു വിലയിരുത്തൽ. ഒന്നര മാസത്തേക്കുള്ള മദ്യം വെയർ ഹൗസുകളിൽ സ്റ്റോക്ക് ഉണ്ട്. മദ്യക്കമ്പനികളുടെ നിസ്സഹകരണം മറികടക്കുന്നതു ചർച്ച ചെയ്യാൻ എക്സൈസ് മന്ത്രി 13ന് നികുതി, എക്സൈസ്, ബവ്കോ അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്.