സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിയിലെ നൂലാ മാലകൾ മൂലം പ്രധാനാധ്യാപകർ നെട്ടോട്ടത്തിൽ. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനായി അനുവദിച്ചിട്ടുള്ള ഫണ്ടിൽ വർധനവരുത്താത്തതും പലചരക്കിനും പാചകവാതകത്തിനുമുൾപ്പെടെ ഉണ്ടായ വിലവർധനയും മൂലം പദ്ധതി നടത്തിക്കൊണ്ടുപോകാൻ പ്രധാനാധ്യാപകർ ഏറെ ബുദ്ധിമുട്ടകയാണ്.
ഉച്ചഭക്ഷണം, പാൽ , മുട്ട എന്നിവയാണു വിതരണം ചെയ്യേണ്ടത്. 50 ശതമാനം വിദ്യാർഥികളാണിപ്പോൾ സ്കൂളുകളിലെത്തുന്നത്. ഒരു കുട്ടിക്ക് ആഴ്ച്ചയിൽ രണ്ടു ദിവസം 150 മില്ലി പാലും ഒരു ദിവസം മുട്ടയും നല്കണം. ഒപ്പം ഉച്ചഭക്ഷണത്തിന് ചോറിനോടൊപ്പം അവിയൽ,തോരൻ, സാന്പാർ എന്നതാണ് നിർദേശം. ഇതിനായി ഒരു വിദ്യാർഥിക്ക് എട്ടുരൂപയാണ് അനുവദിച്ചിട്ടുള്ളത്.
600 വിദ്യാർഥികൾ ഉള്ള സ്കൂളിൽ ഓരോ ദിവസവും 300 കുട്ടികൾ വീതം സ്കൂളിൽ എത്തണം. ഇവർക്ക് ഒരാഴ്ച്ചത്തേയ്ക്ക് ഏകദേശം 14,000 രൂപയാണു ലഭിക്കുക. 600 കുട്ടികൾക്ക് ആഴ്ച്ചയിൽ ഒരു ദിവസം മുട്ട നല്കാൻ ഒരു മുട്ടയ്ക്ക് അഞ്ചു രൂപ എന്ന നിരക്കിൽപ്പോലും 3000 രൂപയാകും. രണ്ടു ദിവസം 150 മില്ലി വീതം പാൽ നല്കുന്നതിനും വൻ തുകയാണ് വേണ്ടിവരുന്നത്.
പാലിനും മുട്ടയ്ക്കുമായുള്ള പണം കഴിഞ്ഞാൽ ഉച്ചയൂണിനോടൊപ്പം കറികൾക്ക് പച്ചക്കറി വാങ്ങാൻ പോലും പണം തികയില്ല. ഗ്യാസ് ഉൾപ്പെടെയുള്ളവയും വാങ്ങണം. ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ഫണ്ട് വർധിപ്പിക്കാൻ സർക്കാർ അടിയന്തരമായി തയാറായില്ലെങ്കിൽ ഉച്ചഭക്ഷണപദ്ധതി തന്നെ ഏറെ പ്രതിസന്ധിയിലാവും.
150 വിദ്യാർഥികൾ വരെയുള്ള സ്കൂളിൽ ഒരുകുട്ടിക്ക് ദിവസം എട്ടു രൂപ, 150 മുതൽ 500 വരെയെങ്കിൽ ഏഴു രൂപ, 500 നു മുകളിലാണെങ്കിൽ ആറു രൂപ എന്നതാണ് കണ്ടിൻജൻസി ചാർജ് ആയി സർക്കാർ നല്കുന്നത്. സ്കൂളുകൾ രണ്ടു ബാച്ചുകളിലായി അധ്യയനം നടക്കുന്ന പശ്ചാത്തലത്തിൽ ആഴ്ച്ചയിൽ 24 രൂപയാണ് പരമാവധി ഒരു കുട്ടിക്ക് ഭക്ഷണ അലവൻസ് ആയി ലഭിക്കുന്നത്. പാലിനും മുട്ടയ്ക്കും പുറമേ ഉച്ചഭക്ഷണത്തിൽ രണ്ട് ഇനം കറികളും ഒരു ഒഴിച്ചു കറിയും വേണമെന്നാണ്.
ഉച്ചഭക്ഷണത്തിനായുള്ള അരി സർക്കാരിന്റെ വകയാണെങ്കിലും ഈ അരി സ്കൂളെത്തിക്കുന്നതിനുള്ള വാഹനക്കൂലിയും കയറ്റിയിറക്കു കൂലിയും സ്കൂൾ അധികൃതർ തന്നെ നല്കണം. കുട്ടികൾക്ക് ഭക്ഷണം നല്കുന്നതിനായി സർക്കാരിന്റെ ഭാഗത്തു നിന്നും കൂടുതൽ സഹായം തേടുകയാണ് പ്രധാനാധ്യാപകർ.