സംസ്ഥാനത്തെ ക്രമസമാധാന നിലയും കേസുകളുടെ സ്ഥിതിയും ഉൾപ്പെടെ വിലയിരുത്താൻ പോലീസ് മേധാവി ഉന്നതതല യോഗം വിളിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തര വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് യോഗം. വെള്ളിയാഴ്ച രാവിലെ 10 മുതൽ പോലീസ് ആസ്ഥാനത്താണ് യോഗം. ജില്ലാ പോലീസ് മേധാവിമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.
പിങ്ക് പോലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം, മോൻസൺ കേസ്, ആലുവയിൽ പെൺകുട്ടി ആത്മഹത്യചെയ്ത സംഭവം തുടങ്ങിയവയിലൊക്കെ പോലീസിനെതിരേ പൊതുജനങ്ങളിൽനിന്നും കോടതികളിൽനിന്നും പഴികേൾക്കേണ്ടിവന്നിരുന്നു. സംസ്ഥാനത്തെ ഇന്റലിജന്റ്‌സ് വിവരങ്ങളാകും പ്രധാനമായും വിശകലനം ചെയ്യുക. കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കാനുള്ള നടപടികളും ചർച്ചചെയ്യും. പോക്സോ കേസുകളിൽ കൂടുതൽ ചർച്ചകളുണ്ടാകും. യോഗത്തിന് മുന്നോടിയായി ജില്ലകളിലെ പോക്സോ കേസുകളുടെ ചുമതലയുള്ള ഡിവൈ.എസ്.പിമാരുടെ യോഗം ബുധനാഴ്ച നടന്നു. ഒരോ ജില്ലയിലുമുള്ള പോക്സോ കേസുകളുടെ എണ്ണവും നിലവിലെ സ്ഥിതിയും യോഗം വിലയിരുത്തി.
മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ പോലീസുമായി ബന്ധപ്പെട്ടുള്ള പരാതികൾ സംബന്ധിച്ചും ചർച്ചയുണ്ടാകും. പിങ്ക് സുരക്ഷാ പദ്ധതിയുടെ പുരോഗതിയും യോഗം വിശകലനംചെയ്യും. അജൻഡയിൽ 21 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.