ന്യൂഡൽഹി/ഊട്ടി: രാജ്യത്തെ പ്രഥമ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് വ്യോമസേനയുടെ അന്വേഷണം തുടരുന്നു. ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ കണ്ടെത്തിയിട്ടുണ്ട്.
വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വ്യോമസേന മേധാവി വി.ആർ. ചൗധരി അപകടസ്ഥലത്ത് എത്തി തകർന്ന ഹെലികോപ്റ്റർ പരിശോധിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12:20ന് തമിഴ്നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിലെ കട്ടേരി ഫാമിനു സമീപത്തായാണ് അപകടം നടന്നത്.
കനത്ത മൂടൽമഞ്ഞ് ആയിരുന്നതിനാൽ കോപ്റ്ററിന്റെ ചിറക് മരത്തിൽ ഇടിച്ച് അപകടം ഉണ്ടായതാകാമെന്നാണു പ്രാഥമിക നിഗമനം. താഴ്ന്നുപറന്ന ഹെലികോപ്റ്റർ മരത്തിൽ ഇ ടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്നു റിപ്പോർട്ടുണ്ട്.
മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞു. ഉരുകിയൊലിച്ച ലോഹഭാഗങ്ങൾക്കിടയിൽനിന്ന് മരങ്ങൾക്കിടയിലൂടെ ശ്രമകരമാ യാണ് മൃതദേഹങ്ങൾ പുറത്തേക്കു കൊണ്ടുവന്നത്.