മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം രാത്രിയിൽ തുറക്കുന്ന തമിഴ്നാടിന്റെ നടപടിക്കെതിരെ കേരളം സുപ്രീംകോടതിയിൽ. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നാണ് സൂചന.
ഡാം തുറക്കുന്നതിലുള്ള ആശങ്ക കേരളം നിരവധി തവണ തമിഴ്നാടിനെ അറിയിച്ചിരുന്നുവെങ്കിലും തമിഴ്നാട് ഈ രീതി തുടരുകയായിരുന്നു. ഇതേതുടർന്നാണ് വിഷയം നിയമപരമായി തന്നെ നേരിടാൻ സംസ്ഥാനം തീരുമാനിച്ചത്.
ഡാം തുറക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ ഡാം തുറന്നുവിടുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നുണ്ടെന്നും ഇത് മറ്റ് അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നുമാണ് കേരളത്തിന്റെ ആശങ്ക.
അതേസമയം, മുല്ലപ്പെരിയാർ ഡാമിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഇന്നു ധർണ നടത്തും. പാർലമെന്റ് കവാടത്തിൽ രാവിലെ പത്ത് മുതലാണ് ധർണ. തമിഴ്നാടിന്റെ ഏകപക്ഷീയ നടപടികൾ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.