സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കും കൃഷിനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം മുടങ്ങിയിട്ട് 4 വർഷം. വനം വകുപ്പിന്റെ കണക്കുകൾ പ്രകാരം 10 കോടി രൂപ ഈ ഇനത്തിൽ കർഷകർക്ക് നൽകാനുണ്ട്. അതിൽ ഏഴു കോടിയും വന്യജീവികൾ മൂലമുള്ള കൃഷിനാശ നഷ്ടപരിഹാരമാണ്. ബജറ്റിൽ തുക വകയിരുത്തുന്നുണ്ടെങ്കിലും ധനവകുപ്പ് പണം അനുവദിക്കാത്തതിനാലാണു 2008 മുതൽ വിതരണം മുടങ്ങിയതെന്നു വനം വകുപ്പ് ആരോപിക്കുന്നു.
വനം വകുപ്പ് അംഗീകാരം നൽകിയ അപേക്ഷകളിൽ പോലും തുക വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ ബജറ്റിൽ 75 ലക്ഷം രൂപയാണ് ഇതിനായി നീക്കി വച്ചത്. വന്യജീവി ആക്രമണം വർധിച്ച സാഹചര്യത്തിൽ, സർക്കാർ നീക്കിവയ്ക്കുന്ന തുക തികയാതെ വരുമ്പോൾ കേരള ഫോറസ്റ്റ് ഡവലപ്മെന്റ് ഫണ്ടിൽ(കെഎഫ്ഡിഎഫ്) നിന്നെടുത്തു നഷ്ടപരിഹാരം നൽകുകയാണു പതിവ്. ബജറ്റ് വിഹിതം ലഭിക്കുമ്പോൾ ഇതു തിരിച്ചടയ്ക്കും. എന്നാൽ ഇതിനോടു സംസ്ഥാന ട്രഷറി വകുപ്പ് ഒരു മാസം മുൻപ് എതിർപ്പു പ്രകടിപ്പിച്ചതോടെ അതും നിർത്തി. ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടു വനം മന്ത്രി എ.കെ.ശശീന്ദ്രൻ, ധനമന്ത്രി കെ.എൻ.ബാലഗോപാലിനു കത്തു നൽകി.
∙വനത്തിനു പുറത്തു വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് (പാമ്പുകടി ഒഴികെ) 10 ലക്ഷം രൂപയാണു വനം വകുപ്പ് നൽകുക. ഫണ്ട് ഇല്ലാത്തതിനാൽ 5 ലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകും. ധനവകുപ്പ് തുക അനുവദിക്കുമ്പോൾ ബാക്കി നൽകും. വനത്തിനു പുറത്തു പാമ്പു കടിയേറ്റു മരിച്ചാൽ 2 ലക്ഷം രൂപയാണു നഷ്ടപരിഹാരം.
കൃഷിനാശത്തിന്റെ പേരിലുള്ള അർഹമായ അപേക്ഷകളും വനം വകുപ്പ് നിരസിക്കുകയാണെന്നും പരാതിയുണ്ട്. 2020–’21 ൽ വന്യജീവി ആക്രമണത്തിൽ കൃഷിനാശമുണ്ടായതിന്റെ 7021 അപേക്ഷകൾ ലഭിച്ചപ്പോൾ 3153 എണ്ണം മാത്രമാണ് വനം വകുപ്പ് അംഗീകരിച്ചത്.
∙ 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്രം വന്യജീവി ആക്രമണം നേരിട്ടവർക്ക് 24 മണിക്കൂറിനകം സഹായം (എക്സ്ഗ്രേഷ്യ) നൽകണമെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഫെബ്രുവരി 6 ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയ നിർദേശമെങ്കിലും കേരളത്തിൽ ഇതിനു വർഷങ്ങളെടുക്കുന്നു.
വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരുക്കേൽക്കുന്നവർക്കും 24 മണിക്കൂറിനകം എക്സ്ഗ്രേഷ്യയുടെ മുഖ്യ ഭാഗം കൈമാറണമെന്നും കൊച്ചി സ്വദേശിയായ കെ.ഗോവിന്ദൻ നമ്പൂതിരിക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.