ഒമിക്രോൺ ആരിലും ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും ആശങ്കയായി രാജ്യത്തെ ഇഴഞ്ഞുനീങ്ങുന്ന വാക്‌സിനേഷൻ പ്രക്രിയ. 18ൽ താഴെ പ്രായക്കാർക്ക് വാക്‌സിൻ നൽകിത്തുടങ്ങിയിട്ടില്ല. പ്രായപൂർത്തിയായവരിൽ രണ്ടു ഡോസ് എടുത്തവർ 49 ശതമാനംമാത്രം. ഒരു ഡോസ് എടുത്തവർ 84.3 ശതമാനം. ഒരു ഡോസ് പോലുമെടുക്കാത്ത 15.7 ശതമാനം പേർ (14 കോടിയോളം പേർ) ഇനിയുമുണ്ട്. 5-0 കോടിയോളം പേർ രണ്ടാം ഡോസ് എടുക്കാനുണ്ട്.
വർഷാവസാനത്തോടെ 18ന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തീകരിക്കുമെന്നായിരുന്നു മോദി സർക്കാരിന്റെ അവകാശവാദം. 28 ദിവസംമാത്രം ശേഷിക്കെ ലക്ഷ്യം അപ്രാപ്യമായി തുടരുന്നു. 20 കോടിയോളം ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 11.33 കോടി പേരും 12.7 കോടി ജനസംഖ്യയുള്ള ബിഹാറിൽ 5.48 കോടി പേരും മാത്രമാണ് ഒരു ഡോസ് എടുത്തത്.
നവംബറിലെ ശരാശരി പ്രതിദിന വാക്‌സിനേഷൻ 59.32 ലക്ഷമാണ്. ഈ വേഗത്തിലെങ്കിൽ 18ന് മുകളിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്‌സിൻ എത്താൻ ഒരു മാസത്തോളവും രണ്ടു ഡോസ് ഉറപ്പാക്കാൻ മൂന്നു മാസത്തിലേറെയും വേണ്ടിവരും. വാക്‌സിൻ വേഗം പരമാവധി വർധിപ്പിക്കണമെന്ന് നിതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു.
ഒമിക്രോണിന്റെ വ്യാപനശേഷിയും തീവ്രതയും പ്രതിരോധവലയം ഭേദിക്കാനുള്ള ശേഷിയും മനസ്സിലാക്കാൻ ലോകമെമ്പാടും പഠനം നടക്കുകയാണെന്ന് ഡബ്ല്യുഎച്ച്‌ഒ സൗത്ത് ഈസ്‌റ്റ് ഏഷ്യ റീജണൽ ഡയറക്ടർ ഡോ. പൂനം ഖെത്രപാൽ സിങ് പറഞ്ഞു.