25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അടുത്ത വര്‍ഷം 1000 ഹരിത ഗ്രാമങ്ങള്‍ : കൃഷിമന്ത്രി പി പ്രസാദ് കാര്‍ഷിക അവലോകനയോഗം നടത്തി
Kerala

അടുത്ത വര്‍ഷം 1000 ഹരിത ഗ്രാമങ്ങള്‍ : കൃഷിമന്ത്രി പി പ്രസാദ് കാര്‍ഷിക അവലോകനയോഗം നടത്തി

കണ്ണൂര്‍ :സംസ്ഥാനത്ത് അടുത്തവര്‍ഷം ആയിരം ഹരിത ഗ്രാമങ്ങള്‍ ഉണ്ടാക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കേരളത്തിലെ കാര്‍ഷിക മേഖലയെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലയിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ലമാര്‍ഗം എല്ലാവരെയും കൃഷിയിലേക്ക് ഇറക്കുക എന്നുള്ളതാണ്.

സ്ത്രീകളെയും യുവാക്കളെയും കൃഷിയിലേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയണം. ഇതിനായി ‘ഞാനും കൃഷിയിലേക്ക്’ എന്ന ക്യാമ്പെയിന്‍ നടത്തി പഞ്ചായത്തുകളിലെ ഓരോ വാര്‍ഡ് കേന്ദ്രീകരിച്ചും ചുരുങ്ങിയത് പത്തു പേരടങ്ങുന്ന വാട്‌സാപ്പ് കൂട്ടായ്മകള്‍ ഉണ്ടാക്കണം. ഒരിഞ്ച് മണ്ണ് പോലും വെറുതെ കിടക്കരുത്. കാലത്തിനനുസരിച്ച് ജൈവ കൃഷിയിലേക്ക് പോകണം. ഒരു ജില്ലയില്‍ കുറഞ്ഞത് 10 ഇടത്തെങ്കിലും ജൈവ കൃഷി നടപ്പാക്കണം. ഓരോ കൃഷിഭവന്റ കീഴിലും മാതൃകാ കൃഷിത്തോട്ടം ഉണ്ടായിരിക്കണമെന്നും ജനുവരിയില്‍ തന്നെ ഇത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷിക്കാരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം.കൃഷിക്കാര്‍ക്ക് കൃഷിയിലൂടെ അന്തസാര്‍ന്ന ജീവിതം നയിക്കാനുള്ള അവസരം ഒരുക്കാന്‍ കൃഷിവകുപ്പിന് കഴിയണം. കാലാവസ്ഥ വ്യതിയാനം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടത്തെകുറിച്ചുള്ള കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെട്ടികിടക്കുന്ന അപേക്ഷകളുണ്ടെങ്കില്‍ ഡിസംബര്‍ 30നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അപേക്ഷയില്‍ തീര്‍പ്പുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.ഓരോ കൃഷിഭവനുകളിലെ ഉദ്യോഗസ്ഥരും അവരവരുടെ മേഖലകളിലെ കൃഷിയുമായി ബന്ധപ്പെട്ട സമഗ്രപഠനം നടത്തണം. ഓരോ പ്രദേശത്തെയും മണ്ണിനെകുറിച്ചും കാലാവസ്ഥയെകുറിച്ചും മനസിലാക്കി എന്തൊക്കെ രീതിയിലുള്ള കൃഷികളാണ് അവിടെ ഗുണകരമാകുന്നത് എന്ന് മനസിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുകയും കര്‍ഷകര്‍ക്ക് ആവശ്യമായ യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും വേണം.

കൃഷിക്ക് ഗുണകരമായ നൂതന സാങ്കേതിക വിദ്യങ്ങള്‍ കൊണ്ടുവരാനുള്ള നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ഉല്‍പാദനക്കുറവിന് പരിഹാരം കണ്ട് മികച്ച ഗുണനിലവാരമുള്ള വിത്തുകള്‍ കര്‍ഷകര്‍ക്ക് നല്‍കണം. കര്‍ഷകരോട് കൂടി കൂടിയാലോചന നടത്തി വേണം പദ്ധതി തയ്യാറാക്കേണ്ടത്. ഓരോ പ്രദേശത്തെയും കര്‍ഷകരുമായി ബന്ധപ്പെട്ട കൃത്യമായ രേഖ കൃഷി ഭവനുകളില്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

ജനുവരിയില്‍ തന്നെ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും. അന്തസായി കാര്യങ്ങള്‍ ചെയ്യുന്ന വകുപ്പായി കൃഷിവകുപ്പിനെ മാറ്റണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ് പദ്ധതി അവലോകനം നടത്തി. കൃഷി അഡീഷണല്‍ സെക്രട്ടറി എസ് സാബിര്‍ ഹുസൈന്‍, അഡീഷണല്‍ ഡയരക്ടര്‍ വി ആര്‍ സോണിയ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇ കെ അജിമോള്‍, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ പി വി ഷൈലജ എന്നിവര്‍ പങ്കെടുത്തു.

Related posts

റഷ്യ ഉക്രയ്ൻ യുദ്ധം : പവന്‌ 38,000 കടന്നു

Aswathi Kottiyoor

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍.

Aswathi Kottiyoor

പേവിഷ പ്രതിരോധ കുത്തി‍‍വയ്പ്; തെരുവുനായ്ക്കളുടെ കഴുത്തിൽ ഇനി പച്ചനിറം

Aswathi Kottiyoor
WordPress Image Lightbox