24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വൈദ്യുതിയിൽ ‘പവർസ്റ്റാറാ’കാൻ ഇടുക്കി; 2,700 കോടിക്ക് പുതിയ നിലയം വരും.
Kerala

വൈദ്യുതിയിൽ ‘പവർസ്റ്റാറാ’കാൻ ഇടുക്കി; 2,700 കോടിക്ക് പുതിയ നിലയം വരും.

ഇടുക്കി അണക്കെട്ടിലെ രണ്ടാമത്തെ വൈദ്യുതി ഉൽപ്പാദന നിലയം 2028 ൽ ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പുമായി കെഎസ്ഇബി. 2,700 കോടിയോളം രൂപ മുതൽ മുടക്കാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 800 മെഗാവാട്ടിന്റെ അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. നിലവിലെ വൈദ്യുത നിലയത്തിന് 2026 ൽ 50 വർഷം പൂർത്തിയാകും. ഇടുക്കി സുവർണജൂബിലി വിപുലീകരണ പദ്ധതിയെന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

∙ പുതിയ നിലയത്തിൽ 4 ജനറേറ്റർ
200 മെഗാവാട്ടിന്റെ 4 ജനറേറ്ററുകൾ ഉള്ള പവർഹൗസാണ് പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 1,580 മെഗാവാട്ട് ഉൽപ്പാദനശേഷിയുമായി രാജ്യത്തെ ഏറ്റവും ശേഷി കൂടിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായി ഇടുക്കി മാറും. ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ കെഎസ്ഇബി ആസ്ഥാനത്ത് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു.

മുല്ലപ്പെരിയാർ അടക്കമുള്ള സ്രോതസ്സുകളിൽ നിന്നും ഇടുക്കി അണക്കെട്ടിലേക്കു അധികജലം വന്നെത്തുന്നതും കെഎസ്ഇബി ദീർഘകാല കരാറുകളിലേർപ്പെട്ട കൽക്കരി വൈദ്യുതി ഉൽപ്പാദന നിലയങ്ങളിൽ തുടർച്ചയായി പ്രതിബന്ധങ്ങൾ ഉണ്ടാകുന്നതും കണക്കിലെടുത്താണ് രണ്ടാമത്തെ വൈദ്യുതി ഉൽപ്പാദന നിലയം ആരംഭിക്കുന്നത്.

∙ 9 അനുമതികൾ 2023 ഓടെ
വൃഷ്ടി പ്രദേശത്തുള്ള 52 ടിഎംസി ജലം സംഭരിക്കാൻ കഴിയുന്ന ഇടുക്കി റിസർവോയറിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയെങ്കിലും ആകെ കൈവരിക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഊർജ്ജ ഉൽപ്പാദനത്തിനു പുറമേ പ്രതിദിനം കുറഞ്ഞത് 7 ദശലക്ഷം ക്യുബിക് മീറ്റർ ജലവിനിയോഗത്തിനു പദ്ധതി ഉപയോഗിക്കാമെന്നും നിലവിൽ ഒഴുക്കി കളയുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറക്കാനാകുമെന്നും സാധ്യതാ പഠനം നടത്തിയ ദേശീയ കൺസൾട്ടന്റായ വാപ്കോസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇടുക്കി ജലസംഭരണിയിൽ നിന്നും കുളമാവ് ഭാഗത്തെ തുരങ്കം വഴി ജലം പവര്‍ ഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. 4 ജനറേറ്റർ കൂടി വരുമ്പോൾ ഇടുക്കി ജലവൈദ്യുതി പദ്ധതിയില്‍ നിന്നുള്ള ഊർജ ഉൽപ്പാദനം 2590 യൂണിറ്റായി വര്‍ധിക്കും. കൂടാതെ, രണ്ട് നിലയങ്ങളിൽ കൂടി പീക്ക് സമയങ്ങളിൽ 4 മണിക്കൂർ അധികം വൈദ്യുതി ഉൽപ്പാദിപ്പിക്കാന്‍ കഴിയും.

പ്രീ ഫീസിബിലിറ്റി റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുന്നതോടുകൂടി ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭിക്കാൻ അടുത്തമാസം നടപടി സ്വീകരിക്കും. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടേയും കേന്ദ്ര ജല കമ്മിഷന്റേയും പ്രീ ഫീസിബിലിറ്റി റിപ്പോര്‍ട്ടിനാവശ്യമായ ചട്ടപ്രകാരമുള്ള 9 അനുമതികൾ ജനുവരി 2023 ഓടെ ലഭ്യമാകും. തുടര്‍ന്ന്, പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടും കേന്ദ്ര ജലവൈദ്യുതി അതോറിറ്റിയുടെ അനുബന്ധ ക്ലിയറന്‍സുകളും സെപ്റ്റംബർ 2022 ഓടെ ലഭ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

ടെണ്ടര്‍ നടപടികള്‍ക്കുള്ള കരട് ബിഡും കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിബന്ധനകള്‍ക്കു വിധേയമായി നവംബർ 2022 ൽ പൂര്‍ത്തീകരിക്കും. രണ്ടാംഘട്ട പാരിസ്ഥിതിക അനുമതി മാര്‍ച്ച് 2023 ൽ ലഭ്യമാക്കുന്ന മുറയ്ക്കു പദ്ധതിയുടെ ടെണ്ടർ നടപടികൾ ആരംഭിച്ച് ആ വർഷം തന്നെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Related posts

പാലപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

Aswathi Kottiyoor

കോവിഡ്​: മെഡിക്കല്‍ കോളജില്‍ രണ്ട്​ പുതിയ ഐ.സി.യു ഒരുക്കും; 100 കിടക്കകള്‍

Aswathi Kottiyoor

ഭൂമിതരംമാറ്റത്തില്‍ നടപടിയില്ല; ഭൂവുടമകളെ ദ്രോഹിച്ച് റവന്യൂ ഉന്നതര്‍.

Aswathi Kottiyoor
WordPress Image Lightbox