പൊണ്ണത്തടിയിലും കുടവയറിലും ദേശീയ ശരാശരിയെ മറികടന്ന് കേരളം വളരെ മുന്നിൽ. കേരളത്തിലെ സ്ത്രീകളിൽ 15നും 49നും ഇടയിൽ പ്രായമുള്ളവരിൽ 38.1% പേർ അമിത വണ്ണമുള്ളവരാണ്. ഇതിൽ തന്നെ നഗരപ്രദേശങ്ങളിൽ 40.4 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 36 ശതമാനവും സ്ത്രീകൾ അമിതവണ്ണക്കാർ.ദേശീയ ശരാശരി 24 ശതമാനമാണ്. കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് നടത്തിയ 2019–2020ലെ ദേശീയ കുടുംബാരോഗ്യ സർവേയിലാണു കണ്ടെത്തൽ.പുരുഷൻമാരിലെ പൊണ്ണത്തടിയിൽ ദേശീയ ശരാശരി 22.9% നിൽക്കുമ്പോൾ കേരളത്തിലെ 15നും 49നും ഇടയിൽ പ്രായമുള്ള ആണുങ്ങൾ 36.4% പേരാണു പൊണ്ണത്തടിയുള്ളവർ. നഗരപ്രദേശത്ത് 40.1 % ഗ്രാമപ്രദേശത്തു 33.2 %. ഉയരത്തിനു അനുപാത തൂക്കം (ബോഡിമാസ് ഇൻഡക്സ് ബിഎംഐ) നോക്കിയുള്ള പരിശോധനയാണ് സർവേയുടെ ഭാഗമായി നടത്തിയത്. 2015ലെ സർവേയിൽ കേരളത്തിൽ 32.4% സ്ത്രീകൾക്കും 28.5% പുരുഷൻമാരിലുമാണു പൊണ്ണത്തടി കണ്ടെത്തിയത്.
കുടവയറിന്റെ കാര്യവും സർവേയിൽ ഉൾപ്പെടുത്തി. രാജ്യ ശരാശരി സ്ത്രീകളിൽ 56.7 ശതമാനവും പുരുഷൻമാരിൽ 47.7 ശതമാനവും ആണ്. കേരളത്തിൽ സ്ത്രീകളിൽ 70.7 ശതമാനത്തിനും കുടവയറുണ്ട്. പുരുഷന്മാർ: 56.8%. നഗരങ്ങളിലെ സ്ത്രീകൾക്കാണ് കുടവയർ കൂടുതൽ– 71.1%. ഗ്രാമങ്ങളിൽ 70.2% പേർക്കും.
ഗ്രാമീണമേഖലയിലെ 10.1% സ്ത്രീകളും നഗരമേഖലയിലെ 9.7% സ്ത്രീകളും തുക്കക്കുറവുള്ളവരാണ്. പുരുഷൻമാരിൽ ഗ്രാമപ്രദേശങ്ങളിലുള്ളവർ 12.7% പേർക്കും നഗരങ്ങളിലെ 6.9% പേർക്കും മതിയായ തൂക്കമില്ല. രക്തസമ്മർദത്തിലും (ബിപി) കേരളം ദേശീയ ശരാശരിക്കു മുകളിലാണ്. 15 വയസ്സിനു മുകളിലെ 15.5% സ്ത്രീകളും 19.2% പുരുഷന്മാരും ബിപിയുടെ പിടിയിലാണെന്നാണു സർവേ. ദേശീയ ശരാശരി ഇത് സ്ത്രീകളിൽ 12.4% വും പുരുഷൻമാരിൽ 15.7% ഉം ആണ്.
പ്രമേഹരോഗികളുടെ എണ്ണവും ദേശീയ ശരാശരിക്കു മുകളിലാണ്. മരുന്നു കഴിക്കുന്ന പ്രമേഹരോഗികൾ കേരളത്തിൽ പുരുഷൻമാരിൽ 27% പേരും സ്ത്രീകളിൽ 24.8% പേരുമാണ്. ദേശീയ ശരാശരി– പുരുഷൻമാർ: 15.6%, സ്ത്രീകൾ: 13.5%
മദ്യപാനത്തിലും മുന്നിൽ
15 വയസ്സിനു മുകളിലെ പുരുഷന്മാരിൽ ദേശീയ ശരാശരിയായ 18.8% മദ്യപിക്കുമെങ്കിൽ കേരളത്തിൽ അതു 19.9% ആണ്. കേരളത്തിൽ നഗരങ്ങളിൽ 18.7%, ഗ്രാമങ്ങളിൽ 21% പുരുഷന്മാരും മദ്യപിക്കും. എന്നാൽ സ്ത്രീ മദ്യപർ ദേശീയ ശരാശരിയെക്കാൾ കുറവാണ്. 0.2%. ദേശീയ ശരാശരി 1.3%.
പണം കൂടുമ്പോൾ ജങ്ക് ഫുഡ് ഹരം
ഇന്ത്യയൊട്ടാകെ പൊണ്ണത്തടിയുള്ള കുട്ടികളുടെയും മുതിർന്നവരുടെയും എണ്ണം ഏറുന്നു. 5 വയസ്സിൽ താഴെയുള്ള കുട്ടികളിലും പൊണ്ണത്തടി കൂടുതലായി. ദേശീയ തലത്തിൽ ഇത്തരം കുട്ടികളുടെ എണ്ണം 2.1 ശതമാനത്തിൽ നിന്ന് 3.4 ആയി ഉയർന്നു. വരുമാനം കൂടുന്നതോടെ നാരും പ്രോട്ടീനും കുറവുള്ളതും പഞ്ചസാരയും കൊഴുപ്പും അധികമുള്ളതുമായ ജങ്ക് ഫുഡ് കഴിച്ചുതുടങ്ങുന്നതാണ് പ്രശ്നമാകുന്നത്.