ഇരിട്ടി : മാക്കൂട്ടം ചുരം പാത വഴി കുടകിലേക്ക് പ്രവേശിക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം ഡിസംബർ എട്ടു വരെ നീട്ടിയത് കേരളത്തിൽ നിലനിൽക്കുന്ന ഉയർന്ന ടിപി ആർ നിരക്ക് പരിശോധിച്ച ശേഷമാണെന്ന് വിരാജ്പേട്ട എംഎൽഎ കെ. ജി. ബൊപ്പയ്യ പറഞ്ഞു. നാലുമാസമായി മാക്കൂട്ടം ചുരം പാതയിൽ നിലനിൽക്കുന്ന യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിൽ വിട്ടു വീഴ്ചയില്ലാത്തതിന് കാരണമന്വേഷിച്ച് വീരാജ്പേട്ടയിൽ എത്തിയ ഇരിട്ടിയിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എൽ എ.
അഞ്ചിന് മുകളിലാണ് ഇപ്പോൾ കേരളത്തിലെ ടി പി ആർ നിരക്ക്. ഇത് അഞ്ച് ശതമാനത്തിന് താഴെ എത്തിയാൽ മാത്രമേ നിയന്ത്രണം പിൻവലിക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്നും കർണ്ണാടകാ സർക്കാരാണ് നിയന്ത്രണ കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നെത്തിയ ബി ജെ പി നേതാക്കളുടെ സംഘം ഇത് സംബന്ധിച്ച് നിവേദനം നൽകിയതായും ഈ നിവേദനം കർണ്ണാടകാ സർക്കാരിന് നൽകിയതായും ബൊപ്പയ്യ പറഞ്ഞു. എന്നാൽ ഈ നിവേദനവും ഇപ്പോൾ കേരളത്തിലെ ടി പി ആർ നിരക്കും പരിശോധിച്ചതിൽ ടി പി ആർ നിരക്ക് കുറയാതെ ഇപ്പോൾ തുടരുന്ന നിയന്ത്രണങ്ങൾ നീക്കേണ്ടെന്നതാണ് സർക്കാർ തലത്തിലുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് കുടകിലെ കോൺഗ്രസ് ശനിയാഴ്ച പെരുമ്പാടി ചെക്ക്പോസ്റ്റിലേക്കും സി പി എം കേരളാ അതിർത്തിയിലെ മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്കും മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജനാധിപത്യ രീതിയിൽ സമരം നടത്താനുള്ള അവകാശം എല്ലാവര്ക്കും ഉണ്ടെന്നും കുടക് ജനതയുടെ സുരക്ഷിതത്വമാണ് കർണ്ണാടകാ സർക്കാറിന് പ്രധാനമെന്നും എം എൽ എ പറഞ്ഞു.
അതേസമയം കഴിഞ്ഞ 24 വരെ കർണ്ണാടകാ സർക്കാർ ചുരം പാതയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഡിസംബർ 8 വരെ നീട്ടി. മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്ക് പോകുന്ന യാത്രക്കാർ 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും ചരക്ക് വാഹനങ്ങളിലുള്ളവർ 7 ദിവസത്തിനുള്ളിലെടുത്ത സർട്ടിഫിക്കറ്റും കയ്യിൽ കരുതണം.