മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ് കൗൺസലിങ്ങിൽ വീണ്ടും അനിശ്ചിതാവസ്ഥ. അഖിലേന്ത്യ ക്വോട്ടയിൽ മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാനപരിധി 8 ലക്ഷം രൂപയായി നിശ്ചയിച്ചതു പുനഃപരിശോധിക്കുകയാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചതോടെയാണിത്. കേസ് പരിഗണിക്കുന്നതു ജനുവരി ആറിലേക്കു മാറ്റി. അതുവരെ കൗൺസലിങ് നടത്തില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു.
മെഡിക്കൽ കോഴ്സുകളുടെ അഖിലേന്ത്യ ക്വോട്ടയിൽ 10% മുന്നാക്ക സംവരണവും 27% ഒബിസി സംവരണവും നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരായ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. മുന്നാക്ക വരുമാനപരിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചതായും ഇതിനു പുതിയ സമിതിയെ വച്ചു നാലാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കുമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
ഈ വർഷത്തെ പ്രവേശന നടപടികൾ വൈകിയെന്നും മുന്നാക്കസംവരണം നടപ്പാക്കാനുള്ള തീരുമാനം അടുത്ത വർഷത്തേക്കു മാറ്റിവയ്ക്കണമെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ അർവിന്ദ് പി. ദത്തർ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കുണ്ടാകുന്ന സമയനഷ്ടം കൂടി സർക്കാർ പരിഗണിക്കേണ്ടതാണെന്നു ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവർ പറഞ്ഞു. ഇതിനോടു കേന്ദ്ര സർക്കാർ യോജിച്ചില്ല.