strong>ഇരിട്ടി : മാക്കൂട്ടം ചുരംപാതവഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റമില്ല. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു. നിയന്ത്രണങ്ങൾ നീങ്ങിയതായി സാമൂഹികമധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽ വിശ്വസിച്ച് ഏറെ പേർ ബുധനാഴ്ച ആർ.ടി.പി.സി.ആർ. ഇല്ലാതെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ എത്തിയെങ്കിലും അധികൃതർ അനുമതി നൽകാഞ്ഞതിനെ തുടർന്ന് മടങ്ങിപ്പോകേണ്ടിവന്നു.
കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് നാലുമാസം മുമ്പാണ് മാക്കൂട്ടം അതിർത്തിയിൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്ത് മുഴുവൻ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നിയന്ത്രണമില്ലാതെ സഞ്ചരിക്കാമെന്ന ഉത്തരവ് നിലനില്ക്കെയാണ് നാലുമാസമായി ചുരം പാതയിലെ നിയന്ത്രണം അതേപടി തുടരാനുള്ള തീരുമാനം.
കഴിഞ്ഞ ആഴ്ച ചുരംപാതവഴി ഇരു സംസ്ഥാനങ്ങളിലേയും ആർ.ടി.സി. ബസുകൾക്കുള്ള നിയന്ത്രണം ഭാഗികമായി നീക്കിയിരുന്നു. എങ്കിലും സ്വകാര്യ ബസ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. കുടക് ജില്ലയിൽ ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്യരുതെന്ന നിബസന ഉള്ളതിനാൽ കേരള ആർ.ടി.സിയുടെ രണ്ട് ബസും കർണാടക ആർ.ടി.സി.യുടെ ഒരു ബസുമാണ് ഇപ്പോൾ ചുരംപാത വഴി ഓടുന്നുള്ളൂ.
സ്വകാര്യ ബസുകളും ടൂറിസ്റ്റ് ബസുകളുമടക്കം നാല്പതോളം സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ചുരം പാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിർബന്ധമാണ്. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.