ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയേ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠന റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്സീന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്റെ ഇടക്കാല റിപ്പോർട്ടിൽ കോവാക്സീന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അന്തിമ പഠനം പൂർത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തൽ. ഭാരത് ബയോടെക് വികസിപ്പിച്ച വാക്സീന് ഈ മാസം തുടക്കത്തിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാനാണ് അനുമതി.