അമ്മയറിയാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു തിരുവനന്തപുരത്തെത്തിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറുടെ സംരക്ഷണയിൽ ഏൽപിച്ച കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയ്ക്കായി ഇന്നു സാംപിളെടുക്കും. പിറന്നു മൂന്നാം നാൾ കൈവിട്ടുപോയ കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണെന്നു പരാതിക്കാരിയായ അനുപമ എസ്.ചന്ദ്രൻ പറഞ്ഞു. ശിശുക്ഷേമ സമിതിക്കു മുന്നിലെ സമരപ്പന്തലിൽ കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനുപമ ബോധരഹിതയായി വീണു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി.
താൽക്കാലിക ദത്തിന് ഏൽപിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളിൽനിന്നു കുഞ്ഞിനെ സ്വീകരിച്ച കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി എട്ടരയോടെയാണു വിമാനമാർഗം തിരുവനന്തപുരത്തെത്തിയത്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസുകാരും ഉൾപ്പെട്ടതായിരുന്നു സംഘം. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിർമല ശിശുഭവനിലാക്കി.ഇന്നു വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം കുഞ്ഞിന്റെ ഡിഎൻഎ സാംപിളെടുക്കും. പരാതിക്കാരായ അനുപമ, അജിത്കുമാർ എന്നിവരുടെ ഡിഎൻഎ സാംപിളുകൾ ഇന്നു ശേഖരിക്കുമോ എന്നു വ്യക്തമല്ല. ഇവർക്ക് ഇതു സംബന്ധിച്ച് അറിയിപ്പൊന്നും നൽകിയിട്ടില്ല.
തന്റെ സാന്നിധ്യത്തിൽ കുഞ്ഞിന്റെ വൈദ്യപരിശോധന ഇന്നുതന്നെ നടത്തണമെന്നാവശ്യപ്പെട്ടു സിഡബ്ല്യുസിക്കും ബാലാവകാശ കമ്മിഷനും അനുപമ നിവേദനം നൽകി. ഡിഎൻഎ സാംപിൾ എടുത്ത ശേഷം കോടതിവിധി വരുന്നതുവരെ തിരിമറികളൊന്നും നടക്കാതിരിക്കാനാണ് ഈ ആവശ്യമെന്നും നിവേദനത്തിൽ പറയുന്നു. 2020 ഒക്ടോബർ 23ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദവും പരാതിയും നിലനിൽക്കെയാണു കഴിഞ്ഞ ഓഗസ്റ്റ് 6ന് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്കു കൈമാറിയത്.