വില്ലേജ് ഓഫിസർമാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആദ്യഘട്ടത്തിൽ വാടകയ്ക്ക് എടുക്കുന്നത് 300 ഇലക്ട്രിക് കാറുകൾ. ഇതിനായി ആദ്യവർഷം 9.72 കോടി രൂപ റവന്യു വകുപ്പ് വാടക നൽകേണ്ടിവരും. തുടർന്നുള്ള ഓരോ വർഷവും അഞ്ചു ശതമാനം വീതം നിരക്കുയരും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡി(ഇഇഎസ്എൽ)ൽ നിന്ന് അനെർട്ട് വഴിയാണു കാറുകളെടുക്കുന്നത്. ലാൻഡ് റവന്യു കമ്മിഷണറുടെ നിർദേശപ്രകാരം അനെർട്ട് ഇതിനുള്ള പദ്ധതിരേഖ കൈമാറി.
കേരളത്തിലെ ഒരു സർക്കാർ വകുപ്പ് ഇത്രയധികം ഇലക്ട്രിക് കാറുകൾ വാടകയ്ക്കെടുക്കുന്നത് ആദ്യമാണ്. 66 കാറുകൾ വാടകയ്ക്കെടുത്ത മോട്ടർ വാഹന വകുപ്പാണ് ഒന്നാമത്.
സംസ്ഥാനത്താകെ 1664 വില്ലേജ് ഓഫിസുകളുണ്ട്. ഓരോ വില്ലേജ് ഓഫിസിനും കാർ വാടകയ്ക്കെടുക്കുന്നതു പ്രായോഗികമല്ലാത്തതിനാൽ ‘ഷെയർ’ മാതൃകയിൽ കാർ ഉപയോഗിക്കാനാണു നിർദേശം. ഒരേ ചുറ്റുവട്ടത്തുള്ള നാലു വില്ലേജ് ഓഫിസുകൾക്കായി കാറുകൾ വീതിച്ചു നൽകും. നാലു ഡ്രൈവർമാരെ നിയമിക്കുന്നതു പ്രായോഗികമല്ലെന്നതിനാൽ ‘വെറ്റ് ലീസ്’ സംവിധാനത്തിൽ അനെർട്ട് ഡ്രൈവറെ അനുവദിക്കും. ഡ്രൈവറുടെ ശമ്പളം റവന്യു വകുപ്പ് നൽകണം.
കാറുകളുടെ ഇൻഷുറൻസും എട്ടു വർഷത്തേക്കുള്ള പരിപാലനവും അനെർട്ട് വഹിക്കും. രണ്ടു ശതമാനമാണ് അനെർട്ടിന്റെ കമ്മിഷൻ. ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനാണ് ആദ്യം റവന്യു വകുപ്പ് ആലോചിച്ചത്. വില്ലേജ് ഓഫിസർമാരുടെ എതിർപ്പുമൂലം കാറിലേക്കു മാറുകയായിരുന്നു.