തലശേരി അമ്മയും കുഞ്ഞും ആശുപത്രി നിർമാണം ഉടൻ ആരംഭിക്കണമെന്ന് സിപിഐ എം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജനറൽ ആശുപത്രി വികസനത്തിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിലക്കുണ്ടായ സാഹചര്യത്തിലാണ് കണ്ടിക്കലിൽ അമ്മയും കുഞ്ഞും ആശുപത്രി നിർമിക്കാൻ തീരുമാനിച്ചത്. ജനകീയമായി ഫണ്ട് സമാഹരിച്ചാണ് സ്ഥലമെടുത്തത്. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സാഹചര്യത്തിൽ നിർമാണം ഉടൻ ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മയ്യഴി നഗരസഭാ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, തലശേരി–-മൈസൂരു റെയിൽവേ നിർമാണം ആരംഭിക്കുക, വളവുപാറ റോഡിന്റെയും എരഞ്ഞോളി പാലത്തിന്റെയും നിർമാണം പൂർത്തിയാക്കുക, പൊന്ന്യത്ത് കളരി മ്യൂസിയം സ്ഥാപിക്കുക, മാഹി സ്‌പിന്നിങ് മിൽ തുറന്നു പ്രവർത്തിക്കുക, മൂന്നാംഗേറ്റ് അടിപ്പാത ശാസ്‌ത്രീയമായി പുനർനിർമിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
ചർച്ചയിൽ 41 പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു, ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, എം സി പവിത്രൻ, സി കെ രമേശൻ എന്നിവർ സംസാരിച്ചു. എ രമേശ്‌ബാബു ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ടി പ്രേംനാഥ് നന്ദി പറഞ്ഞു.
സമാപനസമ്മേളനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. ഏരിയാ സെക്രട്ടറി സി കെ രമേശൻ അധ്യക്ഷനായി. എം വി ജയരാജൻ, എ എൻ ഷംസീർ എംഎൽഎ, എം സി പവിത്രൻ, വി സതി, എ കെ രമ്യ എന്നിവർ സംസാരിച്ചു.
previous post