കേരളത്തിലെ പ്രവർത്തനം നിലച്ച ദളങ്ങൾ പുനരുജ്ജീവിപ്പിക്കാനാകാതെ മാവോയിസ്റ്റുകൾ. കബനി, ബാണാസുര, നാടുകാണി, ഭവാനി, ശിരുവാണി എന്നീ അഞ്ചു ദളങ്ങളാണ് മാവോയിസ്റ്റുകൾ കേരളത്തിൽ രൂപവത്കരിച്ചിരുന്നത്.
ഇതിൽ നാടുകാണി, ബാണാസുര, കബനി എന്നീ മൂന്നു ദളങ്ങൾ മാത്രമാണ് പേരിനെങ്കിലും ഇപ്പോൾ പ്രവർത്തിക്കുന്നത്. ഭവാനി, ശിരുവാണി ദളങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്. ഇതു പുനരുജ്ജീവിപ്പിച്ച് പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് മാവോയിസ്റ്റുകൾക്കു ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ആൾബലമില്ലാതെ കേരളത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് മാവോയിസ്റ്റ് പ്രസ്ഥാനം.
2012ൽ ഏരിയാ പഠനം പൂർത്തിയാക്കിയതിനുശേഷം നിലമ്പൂർ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ 40 പേരുണ്ടായിരുന്ന മാവോയിസ്റ്റ് പ്രസ്ഥാനത്തിലിപ്പോൾ മൂന്നു ദളങ്ങളിലും കൂടി പ്രവർത്തിക്കാൻ 14 പേർ മാത്രമാണുള്ളതെന്നാണു പോലീസ് ഇന്റലിജൻസ് നൽകുന്ന വിവരം. ഒരു ദളം രൂപവത്കരിക്കാൻ അഞ്ചുമുതൽ 11 പേർ വരെ വേണമെന്നാണ് പാർട്ടിയുടെ ഘടനയിൽ പറയുന്നത്. നിലവിൽ മൂന്നു ദളങ്ങളും കൂടി പ്രവർത്തിക്കുന്നത് 14 പേരെ മാത്രം വച്ചാണ്. ഇതാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പശ്ചിമഘട്ട സ്പെഷൽ സോണൽ കമ്മിറ്റി നേരിടുന്ന പ്രധാന വെല്ലുവിളി.
വയനാട്, കണ്ണൂർ ജില്ലകളിലെ തിരുനെല്ലി, ആറളം പ്രദേശങ്ങളും കർണാടകയുടെ അതിർത്തി പ്രദേശങ്ങളും ചേർന്നുള്ള പ്രവർത്തകരുടേതാണ് കബനി ദളം. വയനാട് ജില്ലയിലെ തന്നെ വൈത്തിരി, കൽപ്പറ്റ പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് ബാണാസുര ദളം പ്രവർത്തിക്കുന്നത്. ഈ ദളം ഏറെക്കുറെ നിശ്ചലമാണെന്നു പറയാം.
കോഴിക്കോട് റൂറൽ, തിരുവമ്പാടി, കോടഞ്ചേരി, നിലമ്പൂരിലെ മുണ്ടേരി വനമേഖല, വയനാട്ടിലെ മേപ്പാടി എന്നീ സ്ഥലങ്ങൾ ചേർന്നുള്ളതാണ് നാടുകാണി ദളം. പാലക്കാട് അട്ടപ്പാടി പോലീസ് സ്റ്റേഷൻ പരിധി മാത്രം കേന്ദ്രീകരിച്ചുള്ളതാണ് ഭവാനി ദളം. ഇവിടെത്ത ന്നെ ഷോളയാർ പോലീസ് സ്റ്റേഷൻ പരിധി കേന്ദ്രീകരിച്ചാണ് ശിരുവാണി ദളം പ്രവർത്തിച്ചിരുന്നത്.
ഈ രണ്ടു സ്ഥലങ്ങളിലും ആദിവാസി കോളനികളും ആദിവാസി ജനസംഖ്യയും വളരെ കൂടുതലായതിനാലാണ് രണ്ടു ദളങ്ങളും ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയിരുന്നത്. കേരളത്തിൽനിന്ന് കൂടുതലാരെയും മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ കഴിയാതിരുന്നതിനാൽ കേരളത്തിലെ പ്രവർത്തനങ്ങളിൽ വലിയ വളർച്ചയുണ്ടായെന്ന് മാവോയിസ്റ്റുകൾക്കു പറയാനാകില്ല.
വടക്കേ ഇന്ത്യയിൽനിന്നു കേരളത്തിലേക്കു പ്രവർത്തിക്കാൻ വരുന്നവർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വനങ്ങളിൽ പരിചയമില്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കും. മാത്രമല്ല, കേരളത്തിൽ ഒന്നിൽ കൂടുതൽ തവണ തിരിച്ചടി നേരിട്ടതിനാൽ വടക്കേ ഇന്ത്യയിൽനിന്നുള്ള പ്രവർത്തകരുടെ വരവ് അനിശ്ചിതത്വത്തിലാണ്.