ഇരിട്ടി : കാടക്കോഴികളെ വളർത്തി ഉപജീവനം കഴിക്കുന്ന അംഗപരിമിതരുള്ള കുടുംബത്തിന്റെ കാടക്കോഴികളെ കവർന്ന സംഭവത്തിൽ കുടുംബത്തിന് സഹായ ഹസ്തവുമായി പ്രദേശത്തെ സാംസ്കാരിക പ്രവർത്തകരെത്തി. മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടതിനെത്തുർന്ന് ഇവർ അമ്പതു കാട കോഴികളെ വീട്ടിലെത്തി കുടുംബത്തിന് കൈമാറി. പാലാപ്പറമ്പിലെ കെ. പി. ഷാജി, കീഴൂർ കുന്നിലെ കെ. ശിവശങ്കരൻ എന്നിവരാണ് കാടക്കോഴികളെ വാങ്ങി കുടുംബത്തിന് കൈമാറിയത്.
ചൊവ്വാഴ്ച പുലർച്ചയോടെ ആണ് കീഴൂർ കുന്നിലെ കീഴാത്ര രാധാമണിയുടെ നൂറിലേറെ കാടകളെ സാമൂഹ്യ വിരുദ്ധർ കട്ടു കൊണ്ടുപോയത് . ഇരുപതോളം കോഴികൾ കൂടിനു സമീപം മരിച്ച നിലയിലുമായിരുന്നു. വിധവയായ രാധാമണിയുടെ അമ്മ ചന്ദ്രികയും, അവിവാഹിതയായ സഹോദരി അശ്വതിയും അംഗപരിമിതരാണ്. കാടക്കോഴികളെ വളർത്തി അതിൽനിന്നുള്ള വരുമാനം കൊണ്ടായിരുന്നു രാധാമണി കുടുംബം പോറ്റിയിരുന്നത് . ഇതിനിടയിലാണ് സാമൂഹ്യ ദ്രോഹികളുടെ അക്രമമുണ്ടായത്. ഇവരുടെ പരാതിയിൽ ഇരിട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു
previous post